നാൽപ്പതാം വയസ്സിൽ ആദ്യ ബഹിരാകാശ യാത്ര നടത്തി റെക്കോർഡുകൾ സൃഷ്ടിച്ച ഇന്ത്യൻ വംശജ സുനിത വില്യംസ് തന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രക്കൊരുങ്ങുന്നു. 18 വർഷം മുൻപ് നാൽപ്പതാം വയസ്സിലാണ് സുനിതാ വില്യംസ് ആദ്യ ബഹിരാകാശ യാത്ര നടത്തിയത്.
ഇപ്പോൾ ബോയിങ് സ്റ്റാർലൈനർ എന്ന ബഹിരാകാശ വാഹനത്തിന്റെ പ്രഥമ മനുഷ്യ ദൗത്യത്തിലാണ് സുനിതാ വില്യംസ് ഇടം പിടിച്ചിരിക്കുന്നത്. ആകെ 322 ദിവസങ്ങളാണ് രണ്ട് ബഹിരാകാശ ദൗത്യങ്ങളിലായി സുനിതാ വില്യംസ് ബഹിരാകാശത്ത് ചെലവഴിച്ചിട്ടുള്ളത്. മെയ് ആറിന് ഫ്ലോറിഡയിലെ കേപ് കാനവെറൽ വിക്ഷേപണ തറയിൽ നിന്ന് സുനിതാ വില്യംസ് തന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രക്ക് ആരംഭം കുറിക്കും.
2006 ൽ ആദ്യ ബഹിരാകാശ യാത്ര നടത്തിയ സുനിത വില്യംസിന്റെ രണ്ടാമത്തെ ബഹിരാകാശ യാത്ര നടത്തിയത് 2012 ലാണ്. മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ബോയിംഗ് സ്റ്റാർലൈനർ എന്ന ബഹിരാകാശ വാഹനത്തിന്റെ ആദ്യ പരീക്ഷണ യാത്രയിലാണ് സുനിത വില്യംസ് ഇടം നേടിയിരിക്കുന്നത്. ബഹിരാകാശത്ത് പേടകം എത്തിക്കുക യുണൈറ്റഡ് ലോഞ്ച് അലയൻസിന്റെ അറ്റ്ലസ് 5 റോക്കറ്റിലാണ്.
ബോയിങ് സി എസ് ടി -100 സ്റ്റാർലൈനർ എന്ന ബഹിരാകാശ വാഹനം ബഹിരാകാശ യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. സുനിതക്കൊപ്പം സഹയാത്രികനായി നാസയിലെ ബഹിരാകാശ യാത്രകനായ ബുച്ച് വിൽമോറും ഉണ്ടായിരിക്കും.
പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കുന്ന ബോയിങ് സ്റ്റാർലൈനർ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലേക്കുള്ള യാത്ര ദൗത്യങ്ങളുടെ ഭാഗമാക്കി സർട്ടിഫൈ ചെയ്യാനാണ് നാസ തീരുമാനിച്ചിട്ടുള്ളത്. മെയ് ആറിന് ആരംഭിക്കുന്ന ബഹിരാകാശ യാത്ര ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ ഒരാഴ്ചയോളം തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക