ഭൂപതിവ് നിയമഭേദഗതി ഉൾപ്പെടെയുള്ള അഞ്ചു ബില്ലുകളിലും ഒപ്പുവെച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭൂപതിവ് നിയമ ഭേദഗതി ബില്ല്, ക്ഷീര സഹകരണ ബില്ല്,അബ്കാരിനിയമ ഭേദഗതി ബിൽ, നെൽവയൽ നീർത്തട നിയമ ഭേദഗതി, സഹകരണ നിയമം ഭേദഗതി ബിൽ എന്നീ 5 ബില്ലുകളിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെച്ചത്.
5 ബില്ലുകളിൽ കൂടി ഗവർണർ ഒപ്പു വെച്ചതോടെ ഗവർണറുടെ പരിഗണനയിൽ ഉണ്ടായിരുന്ന മുഴുവൻ ബില്ലുകൾക്കും അനുമതിയായി. നേരത്തെ സിപിഎം ബില്ലുകൾ പരിഗണിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ഗവർണർക്കെതിരെ സമരപരിപാടികൾ അടക്കം സംഘടിപ്പിച്ചിരുന്നു. മുൻ മന്ത്രിയായ എംഎം മണി ഭൂപതിവ് നിയമഭേദഗതി ബില്ലിൽ ഗവർണർ ഒപ്പുവെക്കാത്തതിന്റെ പേരിൽ അദ്ദേഹത്തെ രൂക്ഷമായ ഭാഷയിൽ ആക്ഷേപിച്ചിരുന്നു.
എൽഡിഎഫിന്റെ നേതൃത്വത്തിൽ ഗവർണർ ഇടുക്കി സന്ദർശിച്ച സമയത്ത് ഹർത്താൽ ആചരിക്കുകയും ചെയ്തിരുന്നു. നാലുമാസം മുൻപ് ഭൂപതിവ് നിയമ ഭേദഗതി ബില്ലിനെതിരെ ഗവർണർക്ക് ലഭിച്ച പരാതികൾ സർക്കാരിലേക്ക് അയച്ചുകൊടുക്കുകയും ഇതിനുള്ള മറുപടി ചീഫ് സെക്രട്ടറി രാജ്ഭവനിൽ എത്തിക്കുകയും ചെയ്തിരുന്നു. ഭൂപതിവ് നിയമ ഭേദഗതി ബില്ല് ഇടുക്കി ജില്ലയെ മാത്രം ലക്ഷ്യമാക്കി പാസാക്കിയതല്ലെന്നും കേരളത്തെ മുഴുവനായും ബാധിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള ബില്ലാണെന്നും ചീഫ് സെക്രട്ടറി ഗവർണർക്ക് നൽകിയ വിശദീകരണത്തിൽ പറഞ്ഞിരുന്നു.
ബില്ലിന് അംഗീകാരം നൽകണമെങ്കിൽ ഗവർണർക്ക് ലഭിച്ച പരാതികൾക്ക് സർക്കാർ തൃപ്തികരമായ മറുപടി നൽകണമെന്ന് ഗവർണർ നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. നേരത്തെ മൂന്നുതവണ രാജ്ഭവൻ ബില്ല് സംബന്ധിച്ച് സർക്കാറിനോട് വിശദീകരണം തേടിയിരുന്നുവെങ്കിലും സർക്കാർ വിശദീകരണം നൽകാൻ തയ്യാറായിരുന്നില്ല.
നിയമസഭ പാസാക്കിയ ബില്ലിനെ കുറിച്ച് സംശയം ചോദിക്കേണ്ട കാര്യം ഗവർണർക്കില്ലെന്നും ഒപ്പിട്ടു നൽകിയാൽ മാത്രം മതി എന്നുമായിരുന്നു സർക്കാരും മന്ത്രിമാരും സ്വീകരിച്ച നിലപാട്. ആർ ഡി ഒ മാർക്ക് പുറമേ ഡെപ്യൂട്ടി കലക്ടർമാർക്ക് കൂടി ഭൂമി തരം മാറ്റുന്നതിനുള്ള അധികാരം നൽകാനുള്ള നെൽവയൽ തണ്ണീർത്തട നിയമഭേദഗതി ബില്ലിനും ഗവർണർ അംഗീകാരം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക