ന്യൂഡല്‍ഹി: വന്ദേ ഭാരതിന് പിന്നാലെ വന്ദേ മെട്രോ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ. ഈ വര്‍ഷം ജൂലൈയോടെ പരീക്ഷണ ഓട്ടം ആരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. നഗരസവാസികളുടെ ആവശ്യം പരിഗണിച്ചാണ് വന്ദേ മെട്രോ ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് റെയില്‍വേ അറിയിച്ചു. സര്‍വീസ് ആദ്യം തുടങ്ങേണ്ട നഗരങ്ങള്‍ ഏതൊക്കെയാണെന്നുള്ള ആലോചനയാണ് ഇപ്പോള്‍ നടക്കുന്നത്.
കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പുകള്‍ എന്നതാണ് വന്ദേ മെട്രോകൊണ്ട് റെയില്‍വേ ലക്ഷ്യമിടുന്നത്. നിരവധി സവിശേഷതകളോടെയാണ് സര്‍വീസ് തുടങ്ങുകയെന്നാണ് റെയില്‍വേയുടെ അവകാശ വാദം. പെട്ടെന്ന് വേഗം കൂട്ടാനും കുറക്കാനും പറ്റുന്ന ആധൂനിക സാങ്കേതിക വിദ്യയാണ് ട്രെയിനില്‍ ഉപയോഗിക്കുക.
12 കോച്ചുകളാണ് ആദ്യ ഘട്ടത്തില്‍ സര്‍വീസുകളില്‍ ഉള്‍പ്പെടുത്തുക. തുടര്‍ന്ന് ആവശ്യാനുസരണം കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. മണിക്കൂറില്‍ പരമാവധി 130 കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കും. കപൂര്‍ത്തലയിലെ റെയില്‍ കോച്ച് ഫാക്ടറില്‍ വന്ദേ മെട്രോയ്ക്കായുള്ള കോച്ചുകളുടെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. തീയും പുകയും കണ്ടെത്തുന്നതിന് പ്രത്യേക സെന്‍സറുകള്‍ ഘടിപ്പിച്ച കോച്ചുകളാണ് നിര്‍മിക്കുന്നത്.
പരീക്ഷണ ഓട്ടത്തിന് പിന്നാലെ ഈ വര്‍ഷം തന്നെ വന്ദേമെട്രോ ഓടിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റെയില്‍വേ പറയുന്നു. ഓട്ടോമാറ്റിക് വാതിലുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും നിലവിൽ ഓടുന്ന മെട്രോ ട്രെയിനുകളിൽ ലഭ്യമല്ലാത്ത നിരവധി സവിശേഷതകളും വന്ദേ മെട്രോയില്‍ ഉണ്ടാകും. സംവിധാനത്തിന്റെ സവിശേഷതകളും ചിത്രങ്ങളും ഉടന്‍ തന്നെ ജനങ്ങള്‍ക്കായി പങ്കുവയ്ക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക