കനത്ത ചൂട് മനുഷ്യരെ മാത്രമല്ല തീരക്കടലിലെ മീനുകളെയും സാരമായി ബാധിച്ചിട്ടുണ്ട്. ചൂട് കൊടുമ്പിരി കൊണ്ടതോടെ തീരക്കടലിൽ നിന്ന് മീനുകൾ രക്ഷ തേടി കടലിലേക്ക് നീങ്ങുകയാണ്. ഇതോടെ ബോട്ടിലും വള്ളങ്ങളിലും മീൻ പിടിക്കാൻ എത്തുന്ന മത്സ്യത്തൊഴിലാളികൾക്ക് ഇന്ധനചെലവിനുള്ള മീൻ പോലും ലഭിക്കുന്നില്ല.
സാധാരണയായി അയലയും മത്തിയും എല്ലാം ധാരാളമായി ലഭിച്ചിരുന്ന മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പക്ഷേ ഇവയുടെ ലഭ്യത ഏറെ കുറഞ്ഞിട്ടുണ്ട്. ഏപ്രിൽ അവസാനം എത്തിയിട്ടും ഇവയുടെ ലഭ്യതയ്ക്ക് വർദ്ധനവ് ഉണ്ടായിട്ടില്ല. പരമ്പരാഗതമായി മത്സ്യത്തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് ഇത് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
അല്പമെങ്കിലും മീൻ കിട്ടുന്നത് ഇരുമ്പ് ബോട്ടുകൾ ഉപയോഗിച്ച് ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികൾക്ക് മാത്രമാണ്. 3 ലക്ഷം രൂപയിലേറെ ചെലവ് വരുന്ന വലിയ ബോട്ടിൽ മാത്രമാണ് ആഴക്കടൽ മീൻപിടുത്തം സാധ്യമാക്കുക. പ്രതീക്ഷിച്ച മീൻ കിട്ടാതെ വരുമ്പോൾ ഇത് ലക്ഷങ്ങളുടെ ബാധ്യതയുണ്ടാക്കുന്നതിന് കാരണമായിത്തീരും.
കാലാവസ്ഥാ വ്യതിയാനം മൂലം കടലിന്റെ ഘടനയിൽ മാറ്റമുണ്ടായതും സമുദ്രോപരിതലത്തിൽ ചൂട് കൂടിയതോടെ മീനുകൾ തീരം വിട്ട് ഉൾക്കടലിലെ തണുപ്പുള്ള ഭാഗത്തേക്ക് നീങ്ങിയതും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. ക്രമാതീതമായി ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന താപനിലയിൽ ജലോപരിതലത്തിൽ അനുഭവപ്പെടുന്ന കനത്ത ചൂട് മീനുകളുടെ പ്രജനനത്തിനും വളർച്ചയ്ക്കും തടസ്സം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
മെയ്, ജൂൺ മാസങ്ങളിൽ മഴ കനിഞ്ഞെങ്കിൽ മാത്രമേ മീൻ ലഭ്യതയിൽ ഉണ്ടായ കുറവ് നികത്താൻ കഴിയുകയുള്ളൂ. കൂടുതലായി ഇനി മീൻ ലഭ്യമാവണമെങ്കിൽ മൺസൂൺ ആരംഭിക്കുന്നതിനും ട്രോളിംഗ് നിരോധനത്തിന് മുമ്പ് വരെയും കാത്തിരിക്കണം. അയല, മത്തി ഉൾപ്പെടെയുള്ള മീനുകളുടെയും ചെമ്മീനിന്റെയും ലഭ്യത കഴിഞ്ഞ ഏതാനും മാസങ്ങളായി വൻതോതിൽ കുറഞ്ഞിട്ടുണ്ട്. ലഭ്യത കുറഞ്ഞതോടെ മീൻ വിലയിലും ഇത് പ്രകടമായി തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക