മൂന്നാർ: മൂന്നാറിൽ സഞ്ചാരികളെ ആകർഷിക്കുന്നതിനായി മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിൽ ഇന്നുമുതൽ പുഷ്പമേള. ദേവികുളം റോഡിൽ ഡിടിപിസിയുടെ കീഴിലുള്ള പാർക്കിലാണ് മേള തുടങ്ങുന്നത്. നൂറിലധികം വിദേശയിനം ചെടികൾ ഉൾപ്പെടെ 1500 ലധികം ഇനങ്ങളിലുള്ള പൂച്ചെടികളാണ് പാർക്കിലുള്ളത്.
മൂന്നാറിലെ തനത് പൂക്കള്‍ക്കൊപ്പം വിദേശയിനം പൂക്കളും ഒരുക്കിയിട്ടുണ്ട്. ഡാലിയകളും വിവിധ വര്‍ണങ്ങളിലുള്ള ടുലിപ്സ് പൂക്കള്‍, ഒലിവ്, മാക്നോലിയ, കമീലിയ, സൈക്കിസ് ന്യൂഡ, ഫൈലാന്‍ഡസ്, പെട്രോക്രോട്ടോണ്‍സ്, യൂക്ക സില്‍വര്‍, എക്ക ബില്‍ബം ഇനങ്ങളിൽപെട്ട മരങ്ങള്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെയാണ് പ്രവേശനം. മുതിർന്നവർക്ക് 60 രൂപയും കുട്ടികൾക്ക് 35 രൂപയുമാണ് നിരക്ക്. എല്ലാ ദിവസവും വൈകീട്ട് ആറുമുതൽ ഡിജെ, ഗാനമേള, മ്യൂസിക്കൽ ഫൗണ്ടൻ, വിവിധ വിൽപന സ്റ്റാളുകൾ, സെൽഫി പോയിന്റ്, ഭക്ഷണശാലകൾ, എന്നിവയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
മുന്നാറിലെത്തുമ്പോൾ ഏറ്റവും അടുത്ത് പോകാവുന്ന വിനോദ സഞ്ച കേന്ദ്രങ്ങളിൽ ഒന്നാണ് ഇരവികുളം ദേശീയോദ്യാനം മൂന്നാറിനടുത്തു സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഏറ്റവും പ്രധാന കേന്ദ്രമാണ്. വംശനാശം നേരിടുന്ന വരയാടിനെ സംരക്ഷിക്കാനുള്ള പ്രത്യേക സംരക്ഷിത മേഖലയാണിത്. 97 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട് ഈ സംരക്ഷിത വനമേഖലയ്ക്ക്.
ഇരവികുളം ദേശീയോദ്യാനത്തിന് ഉള്ളിലാണ് പശ്ചിമഘട്ടങ്ങളിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി. 2700 മീറ്ററോളം ഉയരമുണ്ട് ഇതിന്. വനം വകുപ്പിന്റെ അനുമതിയോടെ ആനമുടിയിലേക്ക് ദീര്‍ഘദൂര നടത്തത്തിന് അനുമതിയുണ്ട്. മൂന്നാറിലെ ഇരവികുളം ദേശീയോദ്യാനം അധികൃതരാണ് അനുമതി നല്‍കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക