ഇന്ത്യൻ ഗുസ്തി താരം ബജ്റംഗ് പുനിയയെ ദേശീയ ഉത്തേജക വിരുദ്ധ സമിതി സസ്പെൻഡ് ചെയ്തു. ഉത്തേജക മരുന്ന് പരിശോധനയ്ക്കായി സാമ്പിൾ നൽകാത്തതിനെ തുടർന്നാണ് പുനിയയെ ദേശീയ ഉത്തേജകവിരുദ്ധ സമിതി സസ്പെൻഡ് ചെയ്തിരിക്കുന്നത്.
ഒളിമ്പിക് മത്സരങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ കഴിഞ്ഞ മാർച്ച് 10 ന് സോണി പത്തിൽ നടന്ന സെലക്ഷൻ ട്രയലിന് പുനിയ സാമ്പിൾ നൽകാതിരുന്നതിനെ തുടർന്നാണ് പുനിയക്കെതിരെ ദേശീയ ഉത്തേജകവിരുദ്ധ സമിതി നടപടി സ്വീകരിച്ചത്. സസ്പെൻഷൻ കാലാവധി നിലനിൽക്കുന്ന സാഹചര്യമായതിനാൽ ടൂർണമെന്റിലോ ട്രയൽസിലോ പങ്കെടുക്കാൻ പുനിയക്ക് സാധിച്ചിരുന്നില്ല.
ഒളിമ്പിക്സിന് മുന്നോടിയായി വരാനിരിക്കുന്ന ട്രയൽസിലും സസ്പെൻഷൻ നിലനിൽക്കുന്ന സാഹചര്യത്തിൽ പുനിയക്ക് പങ്കെടുക്കാൻ സാധിക്കില്ല എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഗുസ്തി താരങ്ങളുടെ നേതൃത്വത്തിൽ ബിജെപി നേതാവ് ബ്രിഡ്ജ് ബുഷൻ ചരൺ സിംഗിനെതിരായ സമരത്തിൽ മുൻനിരയിൽ ഉണ്ടായിരുന്ന താരമാണ് ബജ്റംഗ് പുനിയ.
പുനിയയെ സസ്പെൻഡ് ചെയ്തതായി അറിയിച്ചുകൊണ്ടുള്ള കത്ത് ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അഡ്ഹോക് കമ്മിറ്റി പുനിയക്ക് കൈമാറിയിട്ടുണ്ട്. അതേസമയം കാലാവധി കഴിഞ്ഞ കിറ്റായിരുന്നു പരിശോധനയ്ക്കായി തനിക്ക് ലഭിച്ചത് എന്നും തന്റെ ആശങ്കകൾ പരിഹരിക്കാൻ ഉത്തേജകവിരുദ്ധ സമിതി തയ്യാറായില്ലെന്നും ബജ്റംഗ് പുനിയ ആരോപണം ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക