ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 10 സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശവുമാണ് മൂന്നാം ഘട്ടത്തിൽ ജനവിധി തേടുന്നത്. 94 ലോക്സഭ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക.
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കേണ്ടിയിരുന്ന മധ്യപ്രദേശിലെ ബേതുൽ മണ്ഡലത്തിലും ഇന്നാണു വോട്ടെടുപ്പ്. ജമ്മു കശ്മീരിലെ അനന്ത്നാഗ്–രജൗരി മണ്ഡലത്തിൽ ഇന്നു നിശ്ചയിച്ചിരുന്ന വോട്ടെടുപ്പ് മെയ് 25ലേക്കു മാറ്റി. ഗുജറാത്തിലെ എല്ലാ സീറ്റുകളിലേക്കും ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്രയിൽ പതിനൊന്നും ഉത്തർപ്രദേശിൽ പത്തും സീറ്റുകളിൽ തെരഞ്ഞെടുപ്പ് നടക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കെ.എസ് ഈശ്വരപ്പ, കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ഡിംപിൾ യാദവ്, ശിവരാജ് സിങ് ചൗഹാൻ, സുപ്രിയ സുലെ തുടങ്ങിയ പ്രമുഖർ മൂന്നാം ഘട്ടത്തിൽ മത്സരരംഗത്ത് ഉണ്ട്. സൂറത്തിൽ എതിർ സ്ഥാനാർഥികൾ ഇല്ലാത്തതിനെ തുടർന്ന് ബി.ജെ.പി സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ആദ്യ രണ്ട് ഘട്ടങ്ങളിലും പോളിങ് ശതമാനം കുറഞ്ഞതിൽ ബി.ജെ.പി ആശങ്കയിലാണ്. ഗുജറാത്തിലെ എല്ലാ സീറ്റുകളിലും തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ മൂന്നാംഘട്ടത്തിലും പോളിങ് ശതമാനം കുറഞ്ഞാൽ തിരിച്ചടി ഉണ്ടാകുമെന്നാണ് ബി.ജെ.പി വിലയിരുത്തൽ. ഒന്നാംഘട്ടത്തിൽ 66.14 ശതമാനവും രണ്ടാംഘട്ടത്തിൽ 66.71 ശതമാനവുമായിരുന്നു പോളിങ് രേഖപ്പെടുത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക