ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നതായി പഠനം. ദ്വീപ് മേഖലയിലെ പവിഴപ്പുറ്റ് ആവാസവ്യവസ്ഥയുടെ ഏറിയ പങ്കും ബ്ലീച്ചിങ്ങിനു വിധേയമായതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആർഐ) നടത്തിയ പഠനത്തിൽ കണ്ടെത്തി.
സമുദ്രത്തിലെ താപനില അസാധാരണമാംവിധം ഏറെക്കാലം ഉയര്ന്നുനില്ക്കുന്ന അപൂര്‍വ കാലാവസ്ഥാസ്ഥിതിയാണ് ഉഷ്ണതരംഗം. ഇത്തരം ഉഷ്ണതരംഗങ്ങള്‍ സമുദ്രത്തിലെ ജൈവവൈവിദ്ധ്യത്തിനും ആവാസവ്യവസ്ഥയുടെ സ്ഥിരതയ്ക്കും ഭീഷണി സൃഷ്ടിക്കുന്നുണ്ട്. താപ സമ്മര്‍ദ്ദം അളക്കുന്ന ഡിഗ്രി ഹീറ്റിംഗ് വീക്ക് (ഡി.എച്ച്.ഡബ്ല്യൂ) സൂചകം ലക്ഷദ്വീപില്‍ 4 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. ഇതാണ് പവിഴപ്പുറ്റുകള്‍ നശിക്കുന്നതിനും അതുവഴി വൈവിദ്ധ്യമാര്‍ന്ന സമുദ്രജൈവസമ്പത്തിന്റെ തകര്‍ച്ചക്കും വഴിയൊരുക്കുന്നത്.
അമിതമായ താപസമ്മര്‍ദ്ദം കാരണം പവിഴപ്പുറ്റുകളിലെ സിംബയോട്ടിക് ആല്‍ഗകള്‍ നശിക്കുന്നതാണ് ബ്ലീച്ചിംഗിന് കാരണമാകുന്നതെന്ന് സി.എം.എഫ്.ആര്.ഐയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27 മുതല്‍ ലക്ഷദ്വീപില്‍ ഈ സാഹചര്യമാണുള്ളത്.
പവിഴപ്പുറ്റ് പോലുള്ള സമുദ്രജൈവവൈവിദ്ധ്യങ്ങളുടെ തകര്‍ച്ച വിനോദസഞ്ചാരത്തെയും മത്സ്യബന്ധന മേഖലകളെയും ബാധിക്കും. ഇത് തീരദേശസമൂഹത്തിന് ഉപജീവനത്തിന് ഭീഷണിയാണ്. കടല്‍പ്പുല്ല് പോലെയുള്ള മറ്റ് സമുദ്രസമ്പത്തിനും ഉഷ്ണതരംഗം ഭീഷിണി ഉയര്‍ത്തുന്നുണ്ട്. ഈ സാഹചര്യം കടല്‍ ഭക്ഷ്യശൃംഖലയെ സാരമായി ബാധിക്കും. മീനുകളുടെയും സസ്തനികളുടെയും നിലനില്പിനെ ഇത് അപകടത്തിലാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക