കല്‍പ്പറ്റ: വയനാട് ജനവാസമേഖലയില്‍ വീണ്ടും പുലി ഇറങ്ങി.വീടിന് പുറത്ത് കൂട്ടിലുണ്ടായിരുന്ന വളര്‍ത്തു നായയെ പുലി ആക്രമിച്ചു. അമ്പലവയലിലെ ആറാട്ടുപാറ സ്വദേശി കേളുവിന്റെ വളര്‍ത്തുനായയെ പുലി കടിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം.
വീടിന് പുറത്തുനിന്ന് ശബ്ദം കേട്ടാണ് വീട്ടുടമസ്ഥന് ഉണര്‍ന്നുനോക്കിയത്. കേളു എത്തിയപ്പോഴെക്കും പുലി ഓടി മറഞ്ഞു. പിന്നീട് വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വളര്‍ത്തുനായയെ കടുവ കടിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്.
നാട്ടുകാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്. ക്ഷീരമേഖലയായതിനാല്‍ പുലര്‍ച്ചെ തന്നെ ജോലിക്ക് പോകുന്നവരും ഇവിടെ ഏറെയുണ്ട്. പുലിയെ എത്രയും വേഗം കൂടുവെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയെ പിടികൂടാനുള്ള നടപടികള്‍ ത്വരിതഗതിയില്‍ സ്വീകരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസം പുൽപ്പള്ളി കൊളവള്ളിയിൽ കടുവയിറങ്ങിയിരുന്നു. ജനവാസമേഖലയിലെത്തിയ കടുവ കളപ്പുരയ്ക്കൽ ജോസഫ് എന്നയാളുടെ രണ്ട് പശുക്കിടാങ്ങളെ കൊന്നു. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് പ്രദേശത്ത് കടുവയെ കണ്ടത്.
തുടർന്ന് പശുക്കിടാങ്ങളെ മേയാൻ വിട്ട സ്ഥലത്ത് വെച്ച് കടുവ കൊന്നു. ആദ്യം പിടികൂടിയ പശുക്കിടാവിനെ വലിച്ചിഴച്ച് പുഴയ്ക്കക്കരെ എത്തിച്ചെങ്കിലും ജോസഫ് ബഹളംവെച്ചതോടെ പശുക്കിടാവിനെ ഉപേക്ഷിച്ചുപോയ കടുവ, സമീപത്തുണ്ടായിരുന്ന മറ്റൊരു പശുക്കിടാവിനെ ആക്രമിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക