വാഷിങ്ടണ്‍: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനാസിയസ് യോഹാന്‍(കെ പി യോഹന്നാന്) മൊത്രാപ്പൊലീത്ത അന്തരിച്ചു. 74 വയസായിരുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റ് അമേരിക്കയിലെ ഡാലസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിരാലംബർക്ക് സ്വാന്തനമേകി ആതുരസേവനരംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന വ്യക്തിത്വമാണ് വിടവാങ്ങിയത്.
അമേരിക്കയിലെ ടെക്സസില്‍ വെച്ചു പ്രഭാത സവാരിക്കിടെയാണ് വാഹനം ഇടിച്ചത്. ഇന്നലെ ഇന്ത്യന്‍ സമയം വൈകിട്ട് 5.15 നാണ് അപകടം സംഭവിച്ചത്. പ്രഭാത നടത്തത്തിനിടെ വാഹനം ഇടിയ്ക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഡാലസിലെ ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി വിധേയനാക്കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അപ്പർ കുട്ടനാട്ടിലെ നിരണത്ത് സാധാരണ കർഷക കുടുംബത്തിലാണ് കെ പി യോഹന്നാന്റെ ജനനം. കൗമാരകാലത്ത് തന്നെ ബൈബിൾ പ്രഘോഷണത്തിലേക്ക് തിരിഞ്ഞു. 16-ാ വയസിൽ ഓപ്പറേഷൻ മൊബിലൈസേഷൻ എന്ന സംഘടനയുടെ ഭാഗമായി. 1974 ൽ അമേരിക്കയിലെ ഡാലസ്സിൽ ദൈവശാസ്ത്രപഠനത്തിന് ചേർന്നു.
പാസ്റ്ററായി ദൈവവചനം പ്രചരിപ്പിച്ച് പിന്നീട് വൈദിക ജീവിതം. ഇതേമേഖലയിൽ സജീവമായിരുന്ന ജർമൻ പൗര ഗിസല്ലയെ വിവാഹം ചെയ്തു. 1978 ൽ ഭാര്യയുമായി ചേർന്ന് തുടങ്ങിയ ഗോസ്പൽ ഫോർ ഏഷ്യ എന്ന സ്ഥാപനം ജീവിതത്തിൽ വഴിത്തിരിവായി. സംഘടന വളർന്നതോടെ നീണ്ട വിദേശവാസത്തിനു ശേഷം തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കാൻ യോഹന്നാൻ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക