തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ മൂല്യനിർണ്ണയ രീതി മാറ്റുന്നത് അടുത്ത വര്‍ഷം മുതല്‍ പരിഗണനയിലെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി. എസ്എസ്എല്‍സി ഫലപ്രഖ്യാപന വേളയിലാണ് വി ശിവൻകുട്ടി ഇക്കാര്യം അറിയിച്ചത്.
എഴുത്ത് പരീക്ഷയില്‍ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തും. എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിക്കുന്നതിന് നിലവില്‍ നിരന്തര മൂല്യനിര്‍ണ്ണയം, എഴുത്തു പരീക്ഷ എന്നിവ രണ്ടും ചേര്‍ത്ത് ആകെ 30 ശതമാനം മാര്‍ക്കാണ് നേടേണ്ടത്. അതായത് 100 മാര്‍ക്കിന്റെ എഴുത്ത് പരീക്ഷയില്‍ വിദ്യാര്‍ത്ഥി ജയിക്കുവാന്‍ നിരന്തര മൂല്യ നിര്‍ണ്ണയത്തിന്റെ 20 മാര്‍ക്കിനൊപ്പം കേവലം 10 മാര്‍ക്ക് നേടിയാല്‍ വിജയിക്കാൻ പറ്റും.
99.69 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. വിജയശതമാനത്തിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് നേരിയ കുറവ് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ ജില്ല കോട്ടയം ആണ്.
ഏറ്റവും കുറവ് വിജയശതമാനം നേടിയ ജില്ല തിരുവനന്തപുരം ആണ്. 71,831 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3,227 പേർ അധികമായി ഫുൾ എ പ്ലസ് കരസ്ഥമാക്കി. ഏറ്റവും കൂടുതൽ പേർ എ പ്ലസിന് അർഹമായ ജില്ല മലപ്പുറം ആണ്. 4,25,563 പേർ ഉന്നത വിദ്യാഭ്യാസ യോഗ്യത നേടി. 99.8% ആണ് ടി എച്ച് എസ് എസ് എൽ സി വിജയശതമാനം.
ഔദ്യോഗിക ഫലപ്രഖ്യാപനം പൂർത്തിയായ ശേഷം വൈകിട്ട് 4 മണി മുതൽ ഫലം വെബ്സൈറ്റുകളിലൂടെ അറിയാൻ സാധിക്കും. www.prd.kerala.gov.in ,www.result.kerala.gov.in , www.examresults.kerala.gov.in , www.sslcexam.kerala.gov.in , www.results.kite.kerala.gov.in , www.pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം. PRD Live മൊബൈല്‍ ആപ്പിലും ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ മാത്രം നല്കിയാല് ഉടന്‍ വിശദമായ ഫലം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക