തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. ഉപരിപഠനത്തിന് അര്‍ഹതനേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യവാരം മുതല്‍ ഡിജി ലോക്കറില്‍ ലഭ്യമാകും. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്പരിശോധന, ഫോട്ടോ കോപ്പിക്കുള്ള അപേക്ഷകള്‍ മെയ് ഒന്‍പതാം തീയതി മുതല്‍ 15ാം തീയതി വരെ ഓണ്‍ലൈനായി നല്‍കാവുന്നതാണ്.
എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റെഗുലര്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ ആറ് വരെ നടത്തുമെന്ന് വി ശിവന്‍കുട്ടി അറിയിച്ചു. ജൂണ്‍ രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. യോഗ്യത നേടാത്ത വിദ്യാര്‍ഥികള്‍ക്ക് മൂന്ന് വിഷയങ്ങള്‍ക്ക് വരെ സേ പരീക്ഷയെഴുതാമെന്നും മന്ത്രി പറഞ്ഞു.
99.69 ശതമാനമാണ് ഈ വർഷത്തെ വിജയശതമാനം. ഏറ്റവും കൂടുതൽ വിജയശതമാനം നേടിയിരിക്കുന്നത് കോട്ടയം ജില്ലയാണ് 99.92%. ഏറ്റവും കുറവ് തിരുവനന്തപുരത്ത് 99.08%. കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തി.
2970 സെന്ററുകളിലായി 4,27,153 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. 4,25, 563 പേര് ഉന്നത വിദ്യാഭ്യാസത്തിനായി യോഗ്യത നേടി. 71831 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. എപ്ലസ് ലഭിച്ചവരില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ മലപ്പുറം ജില്ലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക