ആം ആദ്മി പാർട്ടിക്കും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആശ്വസിക്കാം. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഡൽഹി മദ്യനയ അഴിമതി കേസിൽ എൻഫോസ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു ജയിലിൽ കഴിഞ്ഞിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജൂൺ ഒന്നു വരെയാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതലകൾ നിർവഹിക്കരുത് എന്ന ഉപാധിയോടെയാണ് സുപ്രീംകോടതി അരവിന്ദ് കെജ്രിവാളിന് ജാമ്യം നൽകിയിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടെ പാർട്ടി നേതാവ് എന്ന പരിഗണനയിലാണ് കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചത്.
എൻഫോസ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെതിരെ അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹർജിയിൽ തന്നെ അറസ്റ്റ് ചെയ്തത് തന്നെ തെറ്റാണെന്നാണ് ചൂണ്ടിക്കാട്ടിയത്. കെജ്രിവാളിന്റെ ഹർജിയിൽ വാദം നീണ്ടുപോകും എന്ന വിലയിരുത്തലിലാണ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരെ അടങ്ങിയ ബെഞ്ചാണ് കെജ്രിവാളിന് ജാമ്യം അനുവദിച്ചത്.
ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാർച്ച് 21നാണ് എൻഫോസ്മെന്റ് ഡയറക്ടറേറ്റ് അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജാമ്യം അനുവദിക്കുന്നത് അംഗീകരിക്കാൻ ആകില്ലെന്ന് എൻഫോസ്മെന്റ് ഡയറക്ടറേറ്റിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചെങ്കിലും അദ്ദേഹത്തിന്റെ വാദം കോടതി തള്ളുകയായിരുന്നു.
അരവിന്ദ് കെജ്രിവാളിനെ സ്ഥിരം കുറ്റവാളി എന്ന നിലയിൽ പരിഗണിക്കാനാകില്ലെന്ന് വാദം കേൾക്കുന്നതിനിടെ നിരീക്ഷിച്ച കോടതി മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതല നിർവഹിക്കരുതെന്ന ഉപാധിയോടെ കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകുമെന്നും സൂചിപ്പിച്ചിരുന്നു.
മെയ് 25ന് ഡൽഹിയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അരവിന്ദ് കെജരിവാളിന്റെ ജുഡീഷ്യൽ കാലാവധി ഡൽഹി റൗസ് അവന്യൂ കോടതി മെയ് 20 വരെ നീട്ടുകയും ചെയ്തിരുന്നു. കേസിൽ വാദം കേൾക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ ചുമതല നിർവഹിക്കരുതെന്ന് ജാമ്യ ഉപാധി വെക്കുമെന്ന സുപ്രീംകോടതിയുടെ പരാമർശത്തെ കേജ്രിവാളിന്റെ അഭിഭാഷകൻ ശക്തമായി എതിർത്തിരുന്നുവെങ്കിലും ഇടക്കാല ജാമ്യം നൽകണോ വേണ്ടയോ എന്ന കാര്യം നോക്കട്ടെ എന്നായിരുന്നു കോടതി പ്രതികരിച്ചത്.
സർക്കാരിന്റെ കാര്യങ്ങളിൽ ഇടപെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാക്കിയ കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയും മുഖ്യമന്ത്രിയുടെ ഓഫീസിൽ കെജ്രിവാൾ ചുമതല നിർവഹിക്കുകയും ചെയ്താൽ കേസിൽ അത് വിപരീതഫലം ഉണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക