പത്തനംതിട്ടയിൽ നിന്ന് അഞ്ചുവർഷം മുൻപേ കാണാതായ കോളേജ് വിദ്യാർത്ഥി ജസ്ന മറിയം ജെയിംസിന്റെ തിരോധാന കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. ജസ്ന മറിയം ജെയിംസിന്റെ പിതാവ് ജെയിംസ് ജോസഫ് നൽകിയ ഹർജിയിലാണ് കോടതി തുടരന്വേഷണം നടത്താൻ ഉത്തരവിട്ടത്.
ജസ്ന ജീവിച്ചിരിക്കുന്നു എന്നതിന് തെളിവില്ലെന്നും എന്തു സംഭവിച്ചു എന്ന് കണ്ടെത്താനായിട്ടില്ലെന്നും കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ സിബിഐ വ്യക്തമാക്കിയിരുന്നു. ജസ്ന തിരോധാന കേസുമായി ബന്ധപ്പെട്ട കുടുംബത്തിന് ചില തെളിവുകൾ ലഭിച്ചിട്ടുണ്ട് എന്ന ജസ്നയുടെ പിതാവിന്റെ ഹർജിയെ തുടർന്നാണ് കോടതി കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളത്.
പുതിയ തെളിവുകൾ ലഭിക്കുകയാണെങ്കിൽ തുടരന്വേഷണത്തിന് തയ്യാറാണെന്ന് സിബിഐ നിലപാടിനെ തുടർന്ന് ജസ്നയുടെ പിതാവ് മുദ്രവച്ച കവറിൽ ചില തെളിവുകളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. പിതാവ്ഹാജരാക്കിയ തെളിവുകൾ പരിശോധിച്ച ശേഷം തുടരന്വേഷണത്തിന് കോടതി ഉത്തരവിടുകയായിരുന്നു.
വീട്ടിൽനിന്ന് ജസ്ന പോകുന്നതിന് തലേദിവസവും ദിവസങ്ങൾക്ക് മുൻപ് ജസ്നക്ക് രക്തസ്രാവം ഉണ്ടായിരുന്നു എന്നും ഇതിന്റെ കാരണങ്ങൾ സിബിഐ പരിശോധിച്ചില്ലെന്നും പിതാവ് ആരോപണം ഉന്നയിച്ചു. രക്തം പുരണ്ട വസ്ത്രങ്ങൾ പരിശോധനയ്ക്കായി ക്രൈംബ്രാഞ്ച് കൊണ്ടുപോയെങ്കിലും അന്വേഷണത്തിൽ പിന്നീട് പുരോഗതി ഒന്നും തന്നെ ഉണ്ടായില്ല.
സിബിഐ ജസ്ന രഹസ്യമായി പ്രാർത്ഥിക്കാൻ പോകുന്ന സ്ഥലത്തെക്കുറിച്ച് അന്വേഷിക്കുകയോ കാണാതാകുന്ന ദിവസം ജസ്നയുടെ കയ്യിൽ 60,000 ത്തോളം രൂപ ഉണ്ടായിരുന്നതായും ഇത് വീട്ടുകാർ നൽകിയതല്ല എന്നും പിതാവ് പറഞ്ഞു. ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട ഒരാളെ സംശയമുള്ളതായും ജെസ്നയുടെ കൂട്ടുകാരെ വിശദമായി ചോദ്യം ചെയ്തില്ലെന്നും പിതാവ് സമർപ്പിച്ച ഹർജിയിൽ പറയുന്നു.
2018 മാർച്ച് 22നാണ് പത്തനംതിട്ട ജില്ലയിലെ മൂക്കോട്ട് തറയിലെ സ്വന്തം വീട്ടിൽ നിന്ന് അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്ക് ഓട്ടോയിൽ പോവുകയായിരുന്ന ജെസ്നയെ കാണാതാകുന്നത്. തിരോധാന കേസുമായി ബന്ധപ്പെട്ട് ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും സിബിഐ കേസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക