തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ പെയ്യുന്ന ശക്തമായ മഴ കാരണം പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു. മലയോര മേഖലയിലേക്ക് യാത്രാ നിരോധനം ഉൾപ്പെടെ ജില്ലാ കളക്ടർ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിനാൽ ഇന്ന് മുതലാണ് യാത്രാ നിരേധനം നിലവിൽ വരിക. അതേസമയം, തിരുവനന്തപുരം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മെയ് 19, 20, 21 ദിവസങ്ങളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാലും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ ഉള്ളതിനാലും മലയോര മേഖലകളിലെ ആളുകൾ ജാഗ്രത പാലിക്കേണ്ടതിനാലും ജില്ലയിലെ മലയോര – കായലോര മേഖലകളിലേക്കുള്ള അവശ്യ സർവീസുകൾ ഒഴികെയുള്ള ഗതാഗതം, ക്വാറിയിംഗ്, മൈനിംഗ് പ്രവർത്തനങ്ങൾ എന്നിവ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിട്ടു.
മാത്രമല്ല കടലോര പ്രദേശങ്ങളിലേക്കുള്ള വിനോദ സഞ്ചാരം ഉൾപ്പെടെ മറ്റൊരു അറിയിപ്പ് വരുന്നത് വരെ നിരോധിച്ചിട്ടുമുണ്ട്. അതേസമയം, സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ് തുടരുകയാണ്. മൂന്ന് ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ട് ഉണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ഒഴികെ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും നിലനിൽക്കുന്നുണ്ട്.
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത മുൻനിർത്തി മലയോരമേഖലകളിൽ അതീവ ജാഗ്രതയ്ക്ക് നിർദേശം ഉണ്ട്. തിരുവനന്തപുരത്ത് രാത്രി പെയ്ത മഴയില്‍ നഗരത്തിലെ പലയിടത്തും വെള്ളം കയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക