കൊച്ചി: കാലവർഷം എത്തും മുൻപേ അതിതീവ്ര മഴ വ്യാപകമായതോടെ കൊച്ചി നഗരം ഉള്‍പ്പെടെ വിവിധ പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. ഇന്നലെ ഉച്ചമുതൽ തുടങ്ങി തോരാതെ പെയ്ത മഴയിൽ നഗരത്തിലടക്കം വെള്ളക്കെട്ടും ഗതഗാതകുരുക്കും രൂക്ഷമായി. എറണാകുളം നഗരത്തിലെ ഒട്ടുമിക്ക എല്ലാ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.
രവിപുരത്തടക്കം വൈദ്യുത ലൈനിലേക്ക് മരം ഒടിഞ്ഞുവീണു. എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് പ്രവേശിക്കാൻ കഴിയാത്ത നിലയിലായി. സലീംരാജൻ മേൽപ്പാലം അവസാനിക്കുന്നിടത്തും വെള്ളക്കെട്ട് രൂക്ഷമായതോടെ ഗതാഗതക്കുരുക്ക് അനുവഭവപ്പെട്ടു. എം.ജി റോഡിൽ മണിക്കൂറുകളോളം വെള്ളക്കെട്ട് നീണ്ടുനിന്നു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴക്ക് സാധ്യത. മൂന്നു ദിവസം കൂടി കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്നു തീവ്രമഴയ്ക്കു സാധ്യതയുള്ളതിനാല്‍ എറണാകുളം, തൃശൂർ, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് 7 ജില്ലകളില്‍ യെലോ അലർട്ടാണ്. ഇന്നു സംസ്ഥാനത്ത് എവിടെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉച്ചയോടെ മുന്നറിയിപ്പുകളില്‍ മാറ്റം വന്നേക്കാം.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, എറണാകുളം, തൃശൂർ, ഇടുക്കി എന്നീ ഒൻപത് ജില്ലകളിലാണ് യെലോ അലർട്ട്. മറ്റന്നാള്‍ ഇവയില്‍ പാലക്കാട്, തൃശൂർ ഒഴികെയുള്ള ഏഴ് ജില്ലകളില്‍ യെലോ അലർട്ടും പ്രഖ്യാപിച്ചു.
വടക്കൻ കേരളത്തിനു മുകളിലെ ചക്രവാതച്ചുഴി തെക്കൻ തീരത്തേക്കു മാറിയതും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമർദവും ശക്തിയായ കാറ്റുമാണ് മഴയിലെ മാറ്റത്തിനു കാരണം. ന്യൂനമർദം രണ്ട് ദിവസത്തിനകം തീവ്രമാകും. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ട്. കുറഞ്ഞ സമയത്തിനിടെ പെയ്യുന്ന അതിതീവ്ര മഴ, ദേശീയപാത ഉള്‍പ്പെടെ വികസനപദ്ധതികളുടെ നിർമ്മാണം പൂർത്തിയാകാത്ത സ്ഥലങ്ങളില്‍ ഗതാഗതവും ജനജീവിതവും ദുസ്സഹമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക