തിരുവനന്തപുരം: സംസഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് മാനദണ്ഡങ്ങൾ പരിഷ്കരിച്ച് ഉത്തരവിറങ്ങി. ഡ്രൈവിങ് ടെസ്റ്റിന് ഇനി മുതൽ 18 വർഷം വരെ പഴക്കം ഉള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാം. മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥപ്രകാരം ഓരോ ഡ്രൈവിങ് സ്കൂളിനും യോഗ്യതയുള്ള ഡ്രൈവിങ് ഇൻസ്ട്രക്ടർ ഉണ്ടാകണമെന്നും ടെസ്റ്റിന് അപേക്ഷകരെ ഹാജരാക്കുമ്പോൾ സാന്നിധ്യം ഉറപ്പ് വരുത്തണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.
രണ്ട് എംവിഐമാര്‍ ഉള്ളിടത്ത് പ്രതിദിനം 80 ടെസ്റ്റുകള്‍ വരെ നടത്താമെന്നും ഉത്തരവില്‍ പറയുന്നു. മന്ത്രി ഗണേഷ് കുമാറും ഡ്രൈവിങ് സ്കൂള്‍ സംഘടനകളുമായി ചര്‍ച്ച നടത്തി ധാരണയിലെത്തിയതിനു പിന്നാലെയാണ് പുതിയ ഉത്തരവ് ഇറങ്ങിയത്.
റോഡ് സുരക്ഷ മുൻനിർത്തി ഗ്രൗണ്ട് ടെസ്റ്റിന് ശേഷം റോഡ് ടെസ്റ്റ് നടത്തുന്ന രീതി തുടരും. റോഡ് ടെസ്റ്റുകൾ നിയമക്രമം പാലിച്ച് റോഡിൽ തന്നെ നടത്തണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ടെസ്റ്റ് നടത്തുന്ന വാഹനങ്ങളിലും ഗ്രൗണ്ടുകളിലും ആർ ടി ഒ, സബ് ആർ ടി ഒ ഓഫിസുകളിലും ക്യാമറ സ്ഥാപിക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കും. റോഡ് സുരക്ഷ കണക്കിലെടുത്ത് ഡ്യുവൽ ക്ലച്ച്-ബ്രേക്ക് സംവിധാനമുള്ള വാഹനങ്ങളിൽ ടെസ്റ്റ് നടത്തുന്ന രീതി തുടരും.
അതേ സമയം, ഡ്രൈവിംഗ് ടെസ്റ്റിനായി സ്ലോട്ട് ലഭിച്ചവർക്കുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അധികമായി ടെസ്റ്റുകൾ നടത്തുമെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു. ലേണേഴ്സ് ടെസ്റ്റ് പാസായ 2,24,972 പേരാണ് കേരളത്തിലുള്ളത്. ഇവർക്ക് കാര്യക്ഷമത കുറയാതെയുള്ള ടെസ്റ്റ് നടത്തും. അധിക ടെസ്റ്റുകള്‍ നടത്താൻ റീജണൽ ആർടിഒമാർ നടപടി സ്വീകരിക്കണമെന്നും കമ്മീഷണർ നിർദ്ദേശം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക