കൊല്‍ക്കത്ത: റെമാൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സതേൺ, ഈസ്റ്റേൺ റെയിൽവേയുടെ നിരവധി ട്രെയിനുകൾ റദ്ദ് ചെയ്തു. മുർഷിദാബാദ്, നാദിയ ജില്ലകളിലേക്ക് കാറ്റിന്റെ ഗതി മാറി. കാറ്റിന്റെ പശ്ചാത്തലത്തിൽ ബംഗാളില്‍ കനത്ത മഴയാണ് പെയ്യുന്നത്. ഒരു ലക്ഷത്തിലധികം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയെന്ന് ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റി. വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറുകയും നാശം വിതയ്ക്കുകയും ചെയ്തു.
നോർത്ത്, സൗത്ത് 24 പർഗാനാസ്, കിഴക്കൻ മിഡ്നാപൂർ ജില്ലകളിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഓട് മേഞ്ഞ വീടുകളുടെ മേൽക്കൂര പറന്നുപോയതായും, വൈദ്യുത തൂണുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും നിരവധി പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വീഴുകയും ചെയ്തതായി വിവരമുണ്ട്. കൊൽക്കത്തയോട് ചേർന്നുള്ള താഴ്ന്ന പ്രദേശങ്ങളിലെ തെരുവുകളും വീടുകളും വെള്ളത്തിനടിയിൽ പെട്ടു. തീരദേശ റിസോർട്ട് പട്ടണമായ ദിഘയിലെ കടൽഭിത്തിയിൽ ഭീമാകാരമായ തിരമാലകൾ വന്ന് അടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കൊൽക്കത്തയിലെ ബിബിർ ബഗാൻ മേഖലയിൽ കനത്ത മഴയെ തുടർന്ന് മതിൽ തകർന്ന് ഒരാൾക്ക് പരിക്ക് പറ്റി.
ചുഴലിക്കാറ്റ് തീരംതൊടുന്നതിന് മുൻപായി തീരപ്രദേശങ്ങളിൽ നിന്നും അപകട സാധ്യത വർധിച്ച മേഖലകളിൽ നിന്നും ഏകദേശം 1.10 ലക്ഷം ആളുകളെ സ്കൂളുകളിലും കോളേജുകളിലും ഒരുക്കിയിരിക്കുന്ന ഷെൽട്ടറുകളിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക