ഗുജറാത്തിലെ രാജ്കോട്ടിൽ ഗെയിമിംഗ് സെന്ററിൽ ഉണ്ടായ തീപിടുത്തത്തിൽ സംസ്ഥാന സർക്കാറിനെ വിശ്വാസത്തിൽ എടുക്കാൻ ആവില്ല എന്ന് ഹൈക്കോടതി. രാജ്കോട്ടിലെ ഗെയിമിങ് സെന്ററിൽ ഉണ്ടായ തീപിടുത്തത്തിൽ കുഞ്ഞുങ്ങൾ ഉൾപ്പെടെ 32 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. രാജ്കോട്ടിലെ മുനിസിപ്പൽ കോർപ്പറേഷന്റെയും സർക്കാറിന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെ സംഭവത്തിൽ കോടതി രൂക്ഷമായി വിമർശിച്ചു.
രണ്ട് ഗെയിമിംഗ് സെന്ററുകളും രണ്ടുവർഷമായി ലൈസൻസോ അഗ്നിരക്ഷാ സംവിധാനങ്ങളോ ഇല്ലാതെയാണ് പ്രവർത്തിച്ചിരുന്നത് എന്ന് അറിയിച്ചതിനെ തുടർന്നാണ് കോടതി സർക്കാറിനെ രൂക്ഷമായി വിമർശിച്ചത്. സംഭവത്തിൽ സർക്കാറിനെ വിശ്വസിക്കാനാവില്ല എന്നാണ് കോടതി പ്രതികരിച്ചത്.
പ്രാദേശിക സംവിധാനത്തെയോ സംസ്ഥാന സർക്കാറിനെയോ ഞങ്ങൾ വിശ്വസിക്കുന്നില്ല എന്ന് പറഞ്ഞ കോടതി ഇത്രനാൾ നിങ്ങൾക്ക് കണ്ണുകാണില്ലായിരുന്നോ അതോ ഉറങ്ങുകയായിരുന്നോ എന്ന് ചോദിച്ചു. ശക്തമായ ഭാഷയിലാണ് ഗെയിമിംഗ് സെന്ററിന് പ്രവർത്തനാനുമതി തേടിയിരുന്നില്ല എന്ന് പറഞ്ഞ മുനിസിപ്പൽ കോർപ്പറേഷനെ കോടതി ശകാരിച്ചത്.
മുനിസിപ്പൽ ഓഫീസർമാർ ഗെയിമിങ് സെന്ററിൽ നിൽക്കുന്ന ചിത്രം ശ്രദ്ധയിൽപ്പെട്ടതോടെ ഫോട്ടോയിലുള്ള ഉദ്യോഗസ്ഥർ ആരാണെന്നും അവരും ഗെയിമിംഗ് സെന്ററിൽ കളിക്കുകയായിരുന്നോ എന്നും ചോദിച്ച കോടതി കൂടുതൽ പുരുഷമായാണ് സംസാരിച്ചത്. മറ്റ് 2 ഗെയിമിംഗ് സെന്ററുകൾ കൂടി അഹമ്മദാബാദിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും 72 മണിക്കൂറിനുള്ളിൽ ഇത്തരം കേസുകൾ അന്വേഷിച്ച റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.
പല നിർദ്ദേശങ്ങളും തീരുമാനങ്ങളും പുറപ്പെടുവിച്ചതിനു ശേഷവും നാലു വർഷത്തിനുള്ളിൽ ഇത്തരത്തിലുള്ള ആറു സംഭവങ്ങൾ ഉണ്ടായതായി നിരീക്ഷിച്ച കോടതി സംഭവത്തിൽ സ്വമേധയാ കേസെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക