തിരുവനന്തപുരം: പൊന്മുടി വിനോദസഞ്ചാര കേന്ദ്രത്തിൽ ഇന്ന് മുതൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കും. വേനൽമഴ വ്യാപകമായതോടെ ഒരാഴ്ചയിലേറെയായി പൊന്മുടി അടച്ചിട്ടിരിക്കുകയാണ്. കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടവും ഇന്ന് തുറക്കും.
കടുത്ത ചൂടിൽ വരണ്ടുപോയ പൊന്മുടിയിൽ സന്ദർശകരുടെ വരവ് ഗണ്യമായി കുറഞ്ഞിരുന്നു. എന്നാൽ മഴ പെയ്ത് കോടമഞ്ഞും പച്ചപ്പും എല്ലാം തിരികെ എത്തിയതോടെ സന്ദർശകരുടെ ഒഴുക്ക് വീണ്ടും തുടങ്ങി. പക്ഷേ മഴ ശക്തമായപ്പോള്‍ മണ്ണിടിച്ചിൽ, ഉരുള്‍പൊട്ടൽ സാധ്യത കണക്കിലെടുത്ത് കഴിഞ്ഞ ആഴ്ച പൊന്മുടി അടയ്ക്കുകയായിരുന്നു.
അതേസമയം കഴിഞ്ഞ ദിവസങ്ങളായി പെയ്ത ശക്തമായ മഴയില്‍ വര്‍ക്കല പാപനാശം ബലി മണ്ഡപത്തിന്റെ പിന്‍ഭാഗത്തെ കുന്നിടിഞ്ഞു. ബലി മണ്ഡപത്തിന്റെ പിന്‍ഭാഗത്തും മുന്നിലുമായാണ് കുന്ന് ഇടിഞ്ഞത്. കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞ് വലിയ കല്ലുകള്‍ വഴിയിലേക്ക് വീണു. അപകടം നടന്നത് പുലര്‍ച്ചെ ആയതിനാലാണ് ആളപായം ഒഴിവായത്. സാധാരണ ദിവസങ്ങളില്‍ രാവിലെ 5.30 മണി മുതല്‍ ഈ ഭാഗത്ത് ബലി തര്‍പ്പണം നടത്താൻ എത്തുന്ന ഭക്തരുടെ തിരക്കാണ്.
പാപനാശം കുന്നുകളുടെ ഉള്‍ഭാഗം വളരെ ദുര്‍ബലമാണ്. അതുകൊണ്ട് തന്നെ പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ കുന്നുകളുടെ ബലത്തെ സാരമായി ബാധിക്കും. എല്ലാ മഴക്കാലത്തും ഇവിടുത്തെ കുന്നുകള്‍ ഇടിയാറുണ്ട്. ബലി മണ്ഡപത്തിന്റെ സമീപത്ത് ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് ഒരു കോടിയോളം രൂപ ചിലവിട്ട് നിര്‍മ്മിക്കുന്ന ടോയ്ലെറ്റ് ബ്ലോക്കിന്റെ മുന്‍ഭാഗം നിരപ്പാക്കുന്നതിനായി ഒരു മാസം മുന്‍പ് കുന്നിടിച്ച് മണ്ണ് എടുത്തിരുന്നു. നഗരസഭ ഇടപെട്ടത് കാരണം ഈ ഭാഗം കോണ്‍ക്രീറ്റ് ചുവരുകള്‍ കെട്ടി സംരക്ഷിക്കാം എന്ന തീരുമാനത്തിലേക്ക് എത്തിയിരുന്നു. ഇതിനോട് ചേര്‍ന്നുള്ള ഭാഗമാണ് ഇപ്പോള്‍ ഇടിഞ്ഞു വീണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക