തിരുവനന്തപുരം: കനത്ത മഴയെ തുർന്ന് വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടി വീണ്ടും അടച്ചു. ഒരാഴ്ചയായി അടച്ചിട്ടിരുന്ന പൊൻമുടി ഇന്നലെ തുറക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ദുരന്തനിവാരണസമിതിയുടെ നിർദ്ദേശപ്രകാരം വീണ്ടും അടച്ചിടുകയായിരുന്നു. കൂടാതെ കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടവും അടച്ചു.
ഇന്നലെ രാവിലെ മുതൽ പൊൻമുടി മേഖലയിൽ മഴ കോരിച്ചൊരിയുകയായിരുന്നു. പ്രതികൂല കാലാവസ്ഥയായിരുന്നെങ്കിലും ഇന്നലെ അനവധിപേർ പൊൻമുടി സന്ദർശിക്കാനായി വിതുരയിലും,കല്ലാറിലും എത്തിയിരുന്നു. എന്നാൽ കനത്ത മഴ പെയ്യുന്നത് മുൻനിറുത്തി ആരേയും പൊൻമുടിയിലേക്ക് കടത്തിവിട്ടില്ല.കനത്തമഴയെ തുടർന്ന് പൊൻമുടി സംസ്ഥാനപാതയിലെ നിർമ്മാണപ്രവർത്തനങ്ങളും നിറുത്തിവച്ചു
പൊൻമുടി,ബോണക്കാട് വനാന്തരങ്ങളിൽ മഴശക്തി പ്രാപിച്ചതിനെ തുടർന്ന് കല്ലാർനദിയിലെ ജലനിരപ്പ് ഉയർന്നു. നദിയിൽ കുളിക്കുന്നതിന് നിയന്ത്രണമുണ്ട്.ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അരുവിക്കര ഡാമിലെ ഷട്ടറുകളും തുറന്നു.സമീപവാസികൾ ജാഗ്രത പുലർത്തണമെന്ന അറിയിപ്പുണ്ട്.
അതേസമയം, കനത്ത മഴയിൽ വെള്ളക്കെട്ടായി വിവിധ നഗരപ്രദേശങ്ങൾ. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പകള്‍ തുറന്നു. തിരുവനന്തപുരം, വര്‍ക്കല, കാട്ടാക്കട താലൂക്കുകളില്‍ രണ്ട് ക്യാമ്പുകള്‍ വീതവും നെയ്യാറ്റിന്‍കര, നെടുമങ്ങാട് താലൂക്കുകളില്‍ ഓരോ ക്യാമ്പുകള്‍ വീതവും പ്രവര്‍ത്തിക്കുന്നുണ്ട്.
തിരുവനന്തപുരം താലൂക്കില്‍ ജിഎച്ച്എസ് കാലടി, നെടുമങ്ങാട് താലൂക്കില്‍ തേമ്പാമൂട് അങ്കണവാടി, വര്‍ക്കല താലൂക്കില്‍ മുട്ടള ജിഎല്‍പിഎസ്, കുളമുട്ടം ജിഎല്‍പിഎസ്, കാട്ടാക്കട താലൂക്കില്‍ കാപ്പിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രം, ഉഴമലയ്ക്കല്‍ പഞ്ചായത്ത് ബഡ്സ് സ്കൂള്‍ എന്നിവിടങ്ങളിലാണ് പുതിയ ക്യാമ്പുകള്‍ തുറന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക