എറണാകുളം: എറണാകുളം ലോക്സഭാ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ വിജയം സ്വന്തമാക്കി കോൺഗ്രസിന്റെ ഹൈബി ഈഡന്. എതിര് സ്ഥാനാര്‍ഥിയായ എല്‍ഡിഎഫിന്റെ കെ.ജെ ഷൈനിന് നിലവില്‍ ലഭിച്ച ആകെ വോട്ടിനേക്കാള്‍ ലീഡ് ഹൈബി സ്വന്തമാക്കിക്കഴിഞ്ഞു. നിലവില്‍ 238887 വോട്ടിന്റെ ലീഡാണ് ഹൈബിക്കുള്ളത്. ഷൈനിന് കിട്ടിയ ആകെ വോട്ട് 223717 ആണ്.
2019-ല്‍ 169153 വോട്ടിന്റെ ഭൂരിപക്ഷമാണ് ഹൈബി സ്വന്തമാക്കിയത്. ഇതുവരെ എറണാകുളം മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം അതായിരുന്നു. ഇതോടെ സ്വന്തം പേരിലുള്ള റെക്കോഡാണ് ഹൈബി തിരുത്തിയെഴുതിയത്.
ഉത്തരവാദിത്തം നിറവേറ്റുക എന്നതാണ് ദൗത്യമെന്നും ഹൈബി ഈഡൻ പറഞ്ഞു. വിജയത്തിൽ ജനങ്ങൾക്ക് നന്ദി പറയുകയും ചെയ്തു. ഐക്യ ജനാധിപത്യമുന്നണി ഒറ്റക്കെട്ടായി പ്രവർത്തിച്ചു. തന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ പ്രവർത്തനം വിലയിരുത്തി. അന്തിമ റിസൾട്ട് വന്നിട്ടില്ലെങ്കിൽ പോലും ഇൻഡ്യ മുന്നണിയുടെ പ്രകടനം നല്ല സൂചനയാണന്നും ഹൈബി ഈഡൻ പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന്റെ വന്‍ കുതിപ്പ്. കേരളത്തില്‍ ആദ്യമായി സുരേഷ് ഗോപിയിലൂടെ ബിജെപി ലോക്സഭയിലേക്ക് അക്കൗണ്ട് തുറന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. തൃശൂരിലാണ് സുരേഷ് ഗോപിയിലൂടെ താമര വിരിഞ്ഞത്.
സിപിഐ നേതാവും മുന്‍മന്ത്രിയുമായ വി എസ് സുനില്‍കുമാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് എന്നിവരെയാണ് സുരേഷ് ഗോപി കടുത്ത പോരാട്ടത്തില്‍ പരാജയപ്പെടുത്തിയത്. തൃശൂരില്‍ കെ കരുണാകരന് പിന്നാലെ മകന് കെ മുരളീധരനും തോല്‍വിയടഞ്ഞു എന്ന സവിശേഷത കൂടിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക