കാഫിർ പ്രയോഗം വിവാദമായതിനു പിന്നാലെ ഫെയ്സ്ബുക്കിൽ നിന്നും സ്ക്രീൻഷോട്ട് ഷെയർ ചെയ്ത പോസ്റ്റ് പിൻവലിച്ച് മുൻ എംഎൽഎയും സിപിഎം സംസ്ഥാന സമിതി നേതാവുമായ കെ കെ ലതിക. പോസ്റ്റ് പിൻവലിച്ചതിനു പിന്നാലെ ഫേസ്ബുക്ക് പ്രൊഫൈലും കെ കെ ലതിക ലോക്ക് ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതിനു പിന്നാലെയാണ് പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റ് കെ കെ ലതിക പിൻവലിക്കുകയും പിന്നാലെ പ്രൊഫൈൽ ലോക്ക് ചെയ്യുകയും ചെയ്തത്. ഫെയ്സ്ബുക്കിൽ നിന്നും പോസ്റ്റ് വ്യാജമാണെന്ന് അറിഞ്ഞിട്ടും നീക്കം ചെയ്തില്ലെന്നും ലതികയെ അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.
‘യൂത്ത് ലീഗ് നെടുമ്പ്രമണ്ണ’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് യൂത്ത് ലീഗ് നേതാവ് പി കെ മുഹമ്മദ് ഖാസിമിന്റെ പേരിലുള്ള സ്ക്രീൻഷോട്ട് ആണ് ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് പുറത്തുവന്നത്. അതേസമയം വിവാദമായ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത് ആരാണെന്ന് കാര്യം കണ്ടെത്താനായിട്ടില്ലെന്ന് വടകര പോലീസ് കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
കോഴിക്കോട് റൂറൽ സൈബർ സെല്ലിന്റെ സഹായത്തോടെ ഖാസിമിന്റെ ഫോൺ പരിശോധിച്ചതിൽ നിന്നും ഇത്തരമൊരു പോസ്റ്റ് ആ ഫോണിൽ നിർമ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്തതായി കണ്ടെത്തിയിട്ടില്ല എന്നും ഖാസിമിനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവൊന്നും കണ്ടെത്താനായിട്ടില്ലെന്നും കാസിമിന്റെ പങ്ക് തള്ളിക്കളയാനാവില്ല എന്നും വടകര റൂറൽ എസ് പി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
‘അമ്പാടിമുക്ക് സഖാക്കൾ’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പാണ് സ്ക്രീൻഷോട്ട് ആദ്യമായി ഫേസ്ബുക്കിൽ പ്രചരിപ്പിച്ചത് എന്ന് വ്യക്തമാക്കിയ പോലീസ് നിലവിൽ ഈ പോസ്റ്റ് നിലനിൽക്കുന്ന ‘പോരാളി ഷാജി’ എന്ന അക്കൗണ്ട് സംബന്ധിച്ചുള്ള വിവരങ്ങൾ ഫേസ്ബുക്ക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും വ്യക്തമാക്കിയിരുന്നു. കുറ്റ്യാടി മുൻ എംഎൽഎ കെ ലതിക അടക്കം 12 പേരെ ഇതുവരെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിട്ടുണ്ട് എന്ന് ഹൈക്കോടതിയിൽ പോലീസ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഫെയ്സ്ബുക്ക് അധികാരികളിൽ നിന്ന് റിപ്പോർട്ട് കിട്ടിയശേഷം മാത്രമേ യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിക്കുകയുള്ളൂ എന്ന് കോടതിയെ അറിയിച്ച പോലീസ് ഫേസ്ബുക്കിൽ നിന്നും വ്യാജ പോസ്റ്റ് നീക്കം ചെയ്യാനായി ഫെയ്സ്ബുക്ക് അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിന്റെ പേരിൽ സമൂഹമാധ്യമത്തിന്റെ നോഡൽ ഓഫീസറെ കേസിൽ പ്രതി ചേർത്തതായും കോടതിയിൽ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക