കല്‍പ്പറ്റ: വയനാട്ടില്‍ കടുവാ ഭീതി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിരോധനാജ്ഞ. പൂതാടി പഞ്ചായത്തിലെ 3 വാര്‍ഡുകളില്‍ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കടുവയെ മയക്കുവെടി വെക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ 2, 16, 19 വാര്‍ഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
വയനാട്ടില്‍ വന്യജീവി ആക്രമണം ശക്തമാകുന്ന സാഹചര്യം കണക്കിലെടുത്ത് ഡിഎഫ്ഒയെ നിയമിച്ചു. സൗത്ത് വയനാട് ഡിഎഫ്ഒ ആയി അജിത് കെ രാമനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. മുന്‍ ഡിഎഫ്ഒ ആയിരുന്ന ഷജ്ന കരീമിന്റെ സ്ഥലം മാറ്റത്തെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് നിയമനം.
വയനാട്ടിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇന്നലെ തന്നെ നിയമനം നടത്താന്‍ വനം മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഞായറാഴ്ച ആയിട്ടും അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഉത്തരവ് പുറപ്പെടുവിച്ചത്.
അതിനിടെ കേണിച്ചിറയിൽ വീണ്ടും കടുവയുടെ ആക്രമണം. തോൽപ്പെട്ടി 17 എന്ന കടുവയാണ് ഭീതിപരത്തുന്നത്. ഒറ്റ രാത്രി കടുവ കൊന്നത് മൂന്ന് പശുക്കളെയാണ്. കഴിഞ്ഞ ദിവസം കടുവ പശുവിനെ കൊന്ന സ്ഥലത്തുനിന്ന് 500 മീറ്റർ മാറിയാണ് വീണ്ടും കടുവ ആക്രമണമുണ്ടായത്. കേണിച്ചിറ കിഴക്കേൽ സാബുവിന്റെ പശുവിനെ കൊലപ്പെടുത്തിയത് രാത്രി 10 മണിയോടെയായിരുന്നു. മാളിയേക്കൽ ബെന്നിയുടെ രണ്ടു പശുക്കളെ പുലർച്ചെയോടെയും കൊന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക