ഡൽഹി: പരീക്ഷാ ക്രമക്കേടുകള്‍ ആരോപിച്ച് ഡൽഹിയിലെ എൻ.ടി.എ ആസ്ഥാനത്ത് പ്രതിഷേധിച്ച് എൻ.എസ്.യു. ദേശീയ പരീക്ഷാ ഏജൻസി പിരിച്ചു വിടണമെന്നാവശ്യപ്പെട്ടാണ് എൻ.എസ്.യു. പ്രതിഷേധിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രതിഷേധത്തിന്റെ ഭാഗമായി ഓഖലയിലെ എൻ.ടി.എ ആസ്ഥാനം പ്രവർത്തകർ പൂട്ടി.
അതിനിടെ നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡൽഹിയിൽ നടത്തിയ മാർച്ചിന് നേരെ പൊലീസ് ലാത്തി ചാർജ് നടത്തി. കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസ്, സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. ശ്രീനിവാസിനെ പോലീസ് അറസ്റ്റ് ചെയ്തു.
അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യപ്രതികളെന്ന് സംശയിക്കുന്ന മനീഷ് പ്രകാശ്, അശുതോഷ് കുമാർ എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ബിഹാറിലെ പട്നയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് നേരിട്ട് ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
നീറ്റ് പിജി പരീക്ഷ സമയബന്ധിതമായി നടത്തണമെന്ന് ആവശ്യപ്പെട്ട് ഐഎംഎ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി. നീറ്റ് പി ജി പരീക്ഷ നടത്തുന്നത് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ ആണ്. പരീക്ഷ മാറ്റിവച്ചത് വിദ്യാർത്ഥികൾക്ക് വലിയ പ്രതിസന്ധിയുണ്ടാക്കിയെന്ന് എൻബിഇയെ അറിയിച്ചതായി ഐഎംഎ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക