ന്യൂഡൽഹി: നീറ്റ്, നെറ്റ് ക്രമക്കേടില്‍ പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഇന്ത്യ സഖ്യം. വിഷയത്തിൽ ചർച്ച വേണമെന്ന് ഇന്ത്യ സഖ്യം വെള്ളിയാഴ്ച പാർലമെന്റിൽ ആവശ്യപ്പെടുമെന്നും ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ പാർലമെന്റിനകത്ത് വൻ പ്രതിഷേധത്തിന് തുടക്കമിടുമെന്നും അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യ സഖ്യത്തിലെ മുഴുവൻ പാർട്ടികളും അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകുമെന്നാണ് വിവരം. മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ വെച്ച് ചേർന്ന ഇന്ത്യ സഖ്യ യോഗത്തിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തതായാണ് വിവരം. നീറ്റ് വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെടാനും നീക്കമുണ്ട്. അതേസമയം തിങ്കളാഴ്ച പാർലമെന്റിൽ വെച്ച് നടക്കുന്ന രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയിൽപങ്കെടുക്കാൻ ഇന്ത്യ സഖ്യ നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്.
ഇനിയും നാല് ദിവസം പാർലമെന്റ് സെഷന് ബാക്കിയുണ്ടെന്ന് അതിനുള്ളിൽ എന്തൊക്കെ സംഭവിക്കുമെന്ന് കാണാമെന്ന് കോൺഗ്രസ് നേതാവ് ജയ് റാം രമേശ് പറഞ്ഞു.രാജ്യത്ത് പുകയുന്ന എല്ലാ പ്രശ്നങ്ങളും തങ്ങൾ ഉന്നയിക്കുമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം എം.പി. പ്രിയങ്ക ചതുർവേദി പറഞ്ഞു. നീറ്റുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പാർലമെന്റിൽ നോട്ടീസ് നൽകുമെന്ന് ഇന്ത്യ സഖ്യ യോഗത്തിന് ശേഷം ഡിഎംകെ എം.പി. ടി ശിവ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക