അവയവം ദാനം ചെയ്യുന്നതിന് തടവുകാർക്ക് അനുമതി. സംസ്ഥാനത്തെ ജയിലുകളിലെ തടവുകാർക്ക് നിബന്ധനകളോടെ അവയവ ദാനത്തിന് സർക്കാർ അനുമതി നൽകി. ഇതിന്റെ ഭാഗമായി 2014ലെ ജയിലുകളും സാന്മാർഗീകരണസേവനങ്ങളും സംബന്ധിച്ച ചട്ടങ്ങളിൽ ഭേദഗതി വരുത്തുവാനും സർക്കാർ തീരുമാനിച്ചു. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് നിർണായക തീരുമാനം.
കണ്ണൂർ സെന്റ്രൽ ജയിലിലെ ജീവപര്യന്തം തടവുകാരൻ പി. സുകുമാരന്റെ അനുഭവമാണ് ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതിനു സർക്കാരിനു പ്രേരണയായത്. തന്റെ ഒരു വൃക്ക ദാനം ചെയ്യുന്നതിന് സുകുമാരൻ അനുമതി ചോദിച്ചിരുന്നു. എന്നാൽ തീരുമാനം കൈക്കൊളുന്നതിനു മുൻപ് വൃക്ക സ്വീകരിക്കേണ്ട രോഗി മരിച്ചു. ഇത്തരം സാഹചര്യം ഒഴിവാക്കാനാണ് സർക്കാർ പുതിയ തീരുമാനം കൈക്കൊണ്ടത്.
എന്നാൽ തടവുകാരുടെ അവയവദാനം അവരുടെ അടുത്ത ബന്ധുക്കൾക്ക് മാത്രമായി നിജപ്പെടുത്തുന്നതാണ് ഒരു വ്യവസ്ഥ. കൂടാതെ തടവുകാരൻ ആശുപത്രിയിൽ കഴിയുന്ന കാലയളവ് പരോളായി കണക്കാക്കാനും അവയവദാതാവയ തടവുകാരന്റെ ആശുപത്രി ചെലവ് ജയിൽവകുപ്പ് വഹിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
ഡോക്ടർമാർ നിർദേശിക്കുന്ന കാലയളവിലേക്ക് തടവുകാരന്റെ ഭക്ഷണക്രമം ജയിലധികൃതരുടെ ചുമതലയായിരിക്കും. എന്നാൽ അവയവദാനം നടത്തിയെന്ന കാരണത്താൽ തടവുകാരനു ശിക്ഷാ കാലാവധിയിൽ ഒരുവിധ ഇളവും നൽകുകയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക