കൊച്ചിയിൽ കുമ്പളത്ത് വീപ്പയ്ക്കുള്ളിൽ കോണ്‍ക്രീറ്റിൽ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ അജ്ഞാത യുവതിയുടെ അസ്ഥികൂടത്തെ സംബന്ധിച്ച രഹസ്യങ്ങൾ ചുരുളഴിയുന്നു. അന്വേഷണത്തിൽ നിർണായക തെളിവായത് ഇടതു കണങ്കാലില്‍ കണ്ടെത്തിയ പിരിയാണി (മളിയോലര്‍ സ്ക്രൂ). സമീപകാലത്തു കേരളത്തില്‍ ഇതു ഉപയോഗിച്ചത് ആറു രോഗികളില്‍ മാത്രമാണ്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ കൊച്ചിയില്‍ ഇത്തരം സ്ക്രൂ ഉപയോഗിച്ചു ചികില്‍സ നടത്തിയതു രണ്ട് ആശുപത്രികളില്‍ മാത്രമാണ്.
അസ്ഥികൂടത്തിന്റെ ഇടതു കണങ്കാലില്‍ ആറര സെന്റിമീറ്റര്‍ നീളത്തില്‍ കണ്ടെത്തിയ സ്ക്രൂവിന്റെ നിര്‍മാതാക്കളായ പുണെയിലെ എസ്എച്ച് പിറ്റ്കാര്‍ കമ്പനിയുടെ സഹകരണത്തോടെ കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാന്‍ കേരളാ പൊലീസ് ശ്രമം തുടങ്ങി. മളിയോലര്‍ സ്ക്രൂവില് കണ്ടെത്തിയ സീരിയല്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സീരിയല്‍ നമ്പറില്‍നിന്ന് ഈ സ്ക്രൂ ഉപയോഗിച്ച ആശുപത്രി തിരിച്ചറിയാന്‍ കഴിയും.
കുമ്പളത്ത് വീപ്പയ്ക്കുള്ളിൽ അസ്ഥികൂടം കണ്ടെത്തിയതിന്റെ അടുത്ത ദിവസങ്ങളില്‍തന്നെ എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ആശുപത്രികളില്‍ അന്വേഷണസംഘം പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. കൊച്ചിയിൽ നിന്നും കാണാതായ യുവതികളുടെ വിവരങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്നത്തെ അന്വേഷണം. എന്നാൽ ഇപ്പോൾ ലഭിച്ച തെളിവ് പ്രകാരം അന്വേഷണത്തിന് പുതിയ തുമ്പുണ്ടാവും.
വാഹനാപകടങ്ങള്‍, കെട്ടിട നിര്‍മാണ മേഖലയിലെ അപകടങ്ങള്‍ എന്നിവയില്‍ പരുക്കേല്ക്കുമ്പോഴാണു വിരളമായി ഇത്തരം എല്ലുപൊട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യാറുള്ളത്. ഇതിന്റെ ചികില്‍സയ്ക്കായാണ് മാളിയോലർ സ്ക്രൂ ഉപയോഗിച്ച് വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക