മറയൂര്‍: പച്ചക്കറി വിലയില്‍ വന്‍ ഇടിവ്. അതിര്‍ത്തിക്കപ്പുറം തക്കാളിയുടെ വില കിലോയ്ക്ക് രണ്ടു രൂപയിലേക്കാണ് താഴ്ന്നത്. കര്‍ഷകര്‍ വിളവെടുക്കാതെ തക്കാളി കൃഷിയിടത്തില്‍തന്നെ ഉപേക്ഷിക്കുന്ന അവസ്ഥയാണ്. ബുധനാഴ്ച ഉടുമലൈ ചന്തയില്‍ 14 കിലോ തൂക്കമുള്ള തക്കാളിപ്പെട്ടിക്ക് 30 രൂപ വില മാത്രമാണ് കര്ഷകന് ലഭിച്ചത്. മറ്റു പച്ചക്കറിയിനങ്ങളുടെ വിലയും ഗണ്യമായി കുറഞ്ഞു.
തക്കാളിയുടെ വിളവെടുപ്പുകൂലിയും ചന്തയില്‍ എത്തിക്കാനുള്ള കൂലിയും വരെ ഇപ്പോൾ കര്‍ഷകര്‍ക്ക് കിട്ടുന്നില്ല. വിളവെടുപ്പുചെലവ് മാത്രം 20 രൂപയാണ്. ചന്തയില്‍ എത്തിക്കുന്നതിന് പെട്ടിക്ക് 10 രൂപ മുതല്‍ 20 രൂപ വരെ ചെലവ് വരും. ഒരു പെട്ടിക്ക് ചന്തയില്‍ മൂന്നു രൂപ കമ്മീഷനും നല്‍കണം. ഉടുമലൈ, പഴനി മേഖലകള്‍ക്ക് സമീപത്തുള്ള നിരവധി ഗ്രാമങ്ങളില്‍ ആയിരത്തിലധികം ഹെക്ടറുകളിലാണ് തക്കാളി കൃഷി ചെയ്യുന്നത്.
മറ്റു പല മേഖലകളിലും തക്കാളി ഉത്പാദനം കൂടിയതും മറ്റു പ്രദേശങ്ങളില്‍നിന്ന് വ്യാപാരികള്‍ എത്താതിരുന്നതും വില കുറയാന്‍ കാരണമായെന്ന് കര്‍ഷകര്‍ പറയുന്നു. എന്നാല്‍ കേരളത്തില്‍ തക്കാളിയെത്തുമ്പോൾ കിലോയ്ക്ക് 10 മുതല്‍ 15 രൂപ വരെ വിലയ്ക്കാണ് ഉപഭോക്താവിന് വില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക