ബസ് ചാര്‍ജ് വര്‍ധന വ്യാഴാഴ്ച മുതല്‍ നിലവില്‍ വരും. രണ്ടാമത്തെ ഫെയര്‍ സ്റ്റേജില്‍ ഒരു രൂപ കുറച്ചു. നിലവില്‍ ഒന്‍പതു രൂപയായിരുന്നത് എട്ടായി കുറഞ്ഞു. വിദ്യാര്‍ഥികളുടെ മിനിമം നിരക്കിൽ മാറ്റമില്ല.
വര്‍ധനയുടെ 25 ശതമാനം മാത്രം സ്റ്റേജിന് ഈടാക്കാനാണ് സര്‍ക്കാര്‍ ഉത്തരവിലുള്ളത്. ഇതുപ്രകാരം ഒരുരൂപ വര്‍ധിപ്പിക്കുമ്പോള്‍ 25 പൈസ മാത്രമേ രണ്ടാം സ്റ്റേജില്‍ ഈടാക്കാനാവൂ. എന്നാല്‍, 50 പൈസയ്ക്ക് താഴെയുള്ള വര്‍ധന കണക്കിലെടുക്കാന്‍ പാടില്ല. പഴയനിരക്കുതന്നെ തുടരും. ഇതാണ് രണ്ടാം സ്റ്റേജില്‍ നിരക്കു വര്‍ധന ഒഴിവായത്.
പത്തുരൂപ നിരക്കുള്ള മൂന്നാം സ്റ്റേജില്‍ രണ്ടു രൂപയാണ് വിദ്യാര്‍ഥികളുടെ നിരക്ക്. ഇതില്‍ വര്‍ധനയില്ല. 12, 13 രൂപ ഈടാക്കുന്ന നാല് അഞ്ച് സ്റ്റേജുകളില്‍ രണ്ട് രൂപയാണ് ഈടാക്കിയിരുന്നത്. അത് മൂന്നു രൂപയായി ഉയര്‍ത്തി.
വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം ആദ്യത്തെ മൂന്ന് സ്റ്റേജുകളാണ് പ്രധാനപ്പെട്ടത്. ഇതില്‍ കാര്യമായ വര്‍ധനവില്ലാത്തത് വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടും. രണ്ടാം സ്റ്റേജിലെ ഒരുരൂപ കുറവും ഗുണകരമാകും.
പുതിയ നിരക്കു പ്രകാരം ദീര്‍ഘദൂരയാത്രികരായ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് കാര്യമായ വര്‍ധന. കോളേജ് വിദ്യാര്‍ഥികളെയാകും ഇത് ബാധിക്കുക. 22 രൂപയുടെ പത്താം സ്റ്റേജില്‍ 3.50 രൂപയായിരുന്ന നിരക്ക് 7 ആയി ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക