പൊങ്കാല ഒരു അദ്ഭുതപ്രതിഭാസമാണ്, ലോകത്ത് ഒരിടത്തും കാണാനാവാത്ത ആദ്ധ്യാത്മികതയുടെ കൂട്ടായ്മയാണ് ആറ്റുകാൽ പൊങ്കാല. ഇത്രയധികം സ്ത്രീകൾ ഒരുമിച്ച് പങ്കെടുക്കുന്ന ഒരുത്സവം എന്ന നിലയ്ക്കാണ് ആറ്റുകാൽ പൊങ്കാല ഗിന്നസ് ബുക്കിൽ വരെ ഇടം നേടിയത്.
ആറ്റുകാൽ പൊങ്കാല ഉത്സവ സമയം ദേശങ്ങളും കാലങ്ങളും അനന്തപുരിയിലേക്ക് ഒഴുകിയെത്തും. പൊങ്കാലയ്ക്ക് മൂന്ന് നാൾ മുമ്പേ ക്ഷേത്രമുറ്റത്തെത്തി സ്ഥലം പിടിച്ച് അടുപ്പുംകൂട്ടി കാത്തിരിക്കുന്നവർ. പൊങ്കാലയുടെ തലേനാൾ എല്ലാ കണ്ണുകളും ആറ്റുകാലിലേക്കാണ്. ട്രെയിനുകളിലും ബസുകളിലും നിറഞ്ഞ് കവിഞ്ഞെത്തുന്ന പൊങ്കാലക്കാർ. ഒരേയൊരു മന്ത്രം മാത്രം ആറ്റുകാലമ്മ. നഗരത്തെ ഉറങ്ങാത്ത രാവ്. നേരം പുലരുമ്പോൾ നഗരം പൊങ്കാലക്കായി ഉണരുകയാണ്. വീഥികളിൽ നിറയുന്ന കലങ്ങൾ. അതിന്റെ അതിരുകൾ അനന്തമായി നീളുമ്പോൾ പുണ്യനിമിഷങ്ങളുടെ സാക്ഷാത്കാരമായി വർഷങ്ങൾ പിന്നിടുമ്പോൾ പൊങ്കാലക്കാരുടെ എണ്ണം മുന്നിലെത്തുകയാണ്.
സ്ത്രീ സമൂഹം ഒന്നിച്ചൊരുക്കുന്ന നിവേദ്യം. പിന്നെ നിവേദ്യത്തിനായുള്ള കാത്തിരിപ്പ്. അതിനിടയ്ക്ക് അനവധി സംഘടനകളുടെ അന്നദാനം. സൂര്യന്റെ പ്രഭയൊന്ന് ചരിയുമ്പോൾ നിവേദിക്കാനുള്ള കൊമ്പൂത്ത് മുഴങ്ങും. ആകാശത്ത് ഹെലിക്കോപ്ടർ വട്ടമിട്ട് പറന്ന് പുഷ്പവൃഷ്ടി. ഭൂമിയിൽ ആയിരത്തോളം ശാന്തിമാർ തീർത്ഥവുമായി പൊങ്കാലക്കലങ്ങളിൽ തളിക്കുന്നതോടെ ഒരാണ്ട് മുഴുവൻ കാത്തിരുന്ന നേർച്ചയുടെ പുണ്യമായി. പിന്നെ പുണ്യകലശങ്ങളുമേന്തിയുള്ള യാത്ര.
ഇതൊരു വ്രതാനുഷ്ഠാനമാണ്. ആറ്റുകാൽ ഉത്സവത്തിന് തുടക്കം കുറിക്കുന്ന ദിനം മുതൽ വീടുകളിൽ വ്രതാരംഭം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക