ബസ് കാത്തുനില്‍ക്കുകയായിരുന്ന അച്ഛനെയും പെണ്‍മക്കളെയും രാത്രി സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. കല്പറ്റ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് സംഭവം നടന്നത്.സംശയത്തിന്റെ മറവില്‍ ഒരു കൂട്ടം ഡ്രൈവര്‍മാര്‍ മോശമായി പെരുമാറിയെന്നാരോപിച്ച് മുട്ടില്‍ അമ്പുകുത്തി പാറയില്‍ സുരേഷ് ബാബു കല്പറ്റ പോലീസില്‍ പരാതി നല്‍കി.
ബെംഗളൂരുവിലേക്ക് പോകാനായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അനന്തവീര തിയേറ്ററിന് സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലിരിക്കുമ്പോഴാണ് റോഡിന്റെ എതിര്‍ ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളുടെ ഡ്രൈവര്‍മാരില്‍ ചിലര്‍ സമീപത്തെത്തി ചോദ്യം ചെയ്തതെന്ന് സുരേഷ് ബാബു പറഞ്ഞു. ഡിഗ്രിക്കും ഏഴാം ക്‌ളാസിലും പഠിക്കുന്ന പെണ്‍മക്കളാണ് സുരേഷ് ബാബുവിനൊപ്പം ഉണ്ടായിരുന്നത്. ചോദ്യം ചെയ്തവരോട് മക്കളാണെന്ന് പറഞ്ഞിട്ടും അപമര്യാദയായി പെരുമാറുകയായിരുന്നെന്ന് സുരേഷ് ബാബു പറഞ്ഞു.
എന്നാൽ മക്കളാണെന്ന് പറഞ്ഞിട്ടും അതിനുള്ള തെളിവും ഏഴോളം വരുന്ന ഓട്ടോ ഡ്രൈവര്‍മാരുടെ സംഘം ആവശ്യപ്പെട്ടു. സുരേഷ് ബാബുവിനെ തോളില്‍ പിടിച്ചു തള്ളുകയും ചെയ്തതായി പരാതിയുണ്ട്. ഇതുകണ്ട് മക്കള്‍ നിലവിളിച്ചിട്ടും ഓട്ടോ ഡ്രൈവര്‍മാര്‍ പിന്മാറാന്‍ തയ്യാറായില്ലത്രെ.
മക്കള്‍ നിലവിളിച്ചപ്പോള്‍ അവരെ പിടിച്ചു തള്ളിയിട്ട് സുരേഷ് ബാബുവിന്റെ ബാഗ് പിടിച്ചു വലിച്ചു. ഏതാടാ കുട്ടികള്‍, എന്താടാ പരിപാടി, എങ്ങോട്ടാണ് ഇവരെ കൊണ്ടു പോകുന്നത് എന്ന് ആക്രോശിച്ചായിരുന്നു പിന്നീട് ഡ്രൈവര്‍മാരുടെ പ്രകടനം. കല്പറ്റ പോലീസുമായി സുരേഷ് ബാബു ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വനിതാ സെല്ലിലേക്കും നിര്‍ഭയയിലേക്കും വിളിച്ചറിയിച്ച് ബസ് വന്നശേഷം മൂവരും യാത്ര തുടരുകയായിരുന്നു.
ബെംഗളൂരുവില്‍നിന്നും തിരിച്ചെത്തിയ ശേഷം ശനിയാഴ്ചയാണ് സുരേഷ് ബാബു പോലീസില്‍ പരാതി നല്‍കിയത്. ഓട്ടോ ഡ്രൈവര്‍മാരുടെ പെരുമാറ്റം തനിക്കും മക്കള്‍ക്കും മാനഹാനിയുണ്ടാക്കിയതായും തന്നെയും മക്കളെയും ദേഹോപദ്രവം ഏല്പിച്ചവരെ ശിക്ഷിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നുമാണ് സുരേഷ് ബാബു പോലീസില്‍ നല്‍കിയ പരാതിയിലുള്ളത്.
കല്പറ്റ പഴയ സ്റ്റാന്‍ഡ് പരിസരത്ത് രാത്രി സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ ഡ്രൈവര്‍മാര്‍ക്കെതിരേ മുമ്പും പരാതികളുണ്ടായിട്ടുണ്ട്. ഏറെ നേരെ ബസ് കാത്തിരുന്ന ഒരാളെ ലോറിയില്‍ കയറ്റിയതായിരുന്നു മുമ്പ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. ലോറിയെ പിന്തുടര്‍ന്ന് കൈനാട്ടിയിലെത്തിയ ഡ്രൈവര്‍മാര്‍ ലോറി ഡ്രൈവറുടെ തല അടിച്ചു പൊളിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക