വിദേശികൾക്കു ഡ്രൈവിങ് ലൈസൻസ് നൽകുന്നതും പുതുക്കുന്നതും നിയമവ്യവസ്ഥകൾ അനുസരിച്ചാണോ എന്നു നിരീക്ഷിക്കാൻ ആഭ്യന്തര മന്ത്രാലയം സ്ഥിരം സമിതിയെ നിയോഗിക്കണമെന്ന നിർദേശം പാർലമെന്റിന്റെ ആഭ്യന്തര-പ്രതിരോധ സമിതി അംഗീകരിച്ചു. വലീദ് അൽ തബ്‌തബാഇ എംപിയാണു പാർലമെന്റിൽ നിർദേശം മുന്നോട്ടുവച്ചത്.
കുവൈത്തിൽ വിദേശികൾക്കു ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ ഉപാധികളുണ്ട്. 600 ദിനാർ ശമ്പളം, രണ്ടുവർഷമായി കുവൈത്തിൽ താമസം, ബിരുദം എന്നിവയാണു വ്യവസ്ഥകൾ. അതേസമയം കുവൈത്തിലെ സർവകലാശാലകളിൽ പഠിക്കുന്ന വിദേശ വിദ്യാർഥികൾ, വീടുകളിലെ ഡ്രൈവർമാർ, ഡോക്ടർമാർ, ജഡ്ജിമാർ, എൻജിനീയർമാർ, കുട്ടികളുള്ള വീട്ടമ്മമാർ, മെസഞ്ചർമാർ തുടങ്ങിയവർക്ക് ഇവ ബാധകവുമല്ല. ഉപാധികളില്ലാത്ത ജോലിയുമായി ബന്ധപ്പെട്ട് ലഭിച്ച ഡ്രൈവിങ് ലൈസൻസ് അങ്ങനെയല്ലാത്ത ജോലിയിലേക്കു മാറുമ്പോൾ റദ്ദാക്കണമെന്നാണു വ്യവസ്ഥ.
റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വാഹനങ്ങളുടെ എണ്ണം കുറയ്‌ക്കണമെന്നാണ് എംപിമാരുടെ ആവശ്യം. അത് സാധ്യമാകണമെങ്കിൽ ഡ്രൈവിങ് ലൈസൻസുള്ളവരുടെ എണ്ണവും കുറച്ചുകൊണ്ടുവരേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് ഉപാധികൾ കർശനമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക