2000ത്തിന് മുൻപ് രജിസ്റ്റര്‍ ചെയ്ത ടാക്സി, ട്രക്ക്, ബസ്സ് മുതലായ വാഹനങ്ങള്‍ക്ക് 2020ന് ശേഷം നിരത്തിലിറങ്ങാന്‍ കഴിയില്ല. വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന് കാലാവധി 20 വര്‍ഷമായി ചുരുക്കാനുള്ള തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍.
2020ഓടെ രജിസ്ട്രേഷന് നഷ്ടമാക്കി വാണിജ്യാവശ്യങ്ങള്‍ക്കുള്ള ഏഴ് ലക്ഷം വാഹനങ്ങള്‍ ഒഴിവാക്കാമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. ഈ നിര്‍ദ്ദേശങ്ങള്‍ ജി.എസ്.ടി കൗണ്‍സിലിനു മുന്നില്‍ അവതരിപ്പിക്കും. പഴയ വാഹനങ്ങള്‍ ഉപേക്ഷിച്ച് പുതിയവ വാങ്ങുന്നവര്‍ക്ക് 10 ശതമാനം നികുതി ഇളവ് നല്കി ഇത് ഒരു റഗുലേറ്ററി മെക്കാനിസമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ഈ കാലാവധി സ്വകാര്യ വാഹനങ്ങള്‍ക്ക് ബാധകമല്ല. ഫിറ്റ്നസ് ടെസ്റ്റുകള്‍ പാസ്സായാല്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാം. നീതി ആയോഗ്, ഗതാഗത വകുപ്പ്, വന്‍കിട വ്യവസായ മന്ത്രാലയം, ധനകാര്യ മന്ത്രാലയം, പരിസ്ഥിതി മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക