ആലപ്പുഴ: തോട്ടപ്പള്ളി കല്പകവാടിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മൂന്നുമരണം. നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ചാണ് അപകടം നടന്നത്. ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്.
കരുനാഗപ്പള്ളി ചെറിയഴീക്കല്‍ സ്വദേശി ബാബു(48), മക്കളായി അഭിജിത്ത്(20), അമര്‍ജിത്ത്(16) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാബുവിന്റെ ഭാര്യ ലിസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആലപ്പുഴ ദേശീയ പാതയില്‍ തോട്ടപ്പള്ളി-കൊട്ടാരവളവ് കല്പകവാടിക്ക് സമീപം ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഹരിപ്പാട്ടേയ്ക്ക് ടാറ് കയറ്റി വന്ന ലോറി കൊട്ടാര വളവിന് സമീപത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. വളവ് തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ ഈ ലോറിയുടെ പിന്നില്‍ ഇടിച്ചായിരുന്നു അപകടം. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും വഴിയാത്രക്കാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. കാര്‍ ഓടിച്ചിരുന്ന ബാബു സംഭവസ്ഥലത്ത് വച്ചും മക്കള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലിസിയെ മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അമ്പലപ്പുഴയിൽ നിന്ന് ചെറിയഴിക്കലെ സ്വന്തം വീട്ടിലേയ്ക്ക് പോകുകയായിരുന്നു ബാബുവും കുടുംബവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക