കഴിഞ്ഞദിവസം മംഗലൂരുവില്‍ ബീച്ചില്‍ നടന്ന സദാചാര ഗുണ്ടായിസത്തിനു പിന്നാലെ സമാനമായ സംഭവം കൊല്ലങ്കോടും നടന്നു. പെണ് സുഹൃത്തിനൊപ്പം രാത്രിയില്‍ നടന്നുപോയ വിദ്യാര്‍ഥിയെ ഒരുസംഘം മര്‍ദ്ദിക്കുകയായിരുന്നു. സദാചാര പോലീസ് ചമഞ്ഞ സംഘമാണ് ഇവരെ മര്‍ദ്ദിച്ചത്. മീങ്കരഡാമില്‍ സഹപാഠിയായ പെണ്‍സുഹൃത്തിനൊപ്പം രാത്രിയിലെത്തിയ അവസാനവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പരിക്കേറ്റ ബ്രിജിത്ത് കൊല്ലങ്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
രാത്രി 9.45ഓടെയാണ് സംഭവം നടന്നത്.കന്യാകുമാരി തിരുവരമ്പ് സ്വദേശി ബ്രിജിത്തിനാണ് പരിക്കേറ്റത്. പെൺകുട്ടിയെയും മര്‍ദ്ദിക്കാൻ ശ്രമം നടന്നു. സ്വകാര്യ മെഡിക്കല്‍ കോളേജിലെ അവസാനവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളായ യുവാവും യുവതിയുമാണ് ആക്രമിക്കപ്പെട്ടത്.
ബൈക്കിലെത്തിയ മൂന്നുപേര്‍ ഇവരെ വഴിയില്‍വെച്ച് തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഡാമിനകത്ത് കൂടെ നടക്കുകയായിരുന്നു ഇവര്‍. ആദ്യം ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ വാക് തര്‍ക്കമായി. തുടര്‍ന്ന് വിദ്യാര്‍ഥിയെ യുവാക്കള്‍ വടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയെയും മര്‍ദ്ദിക്കാനും ഉപദ്രവിക്കാനും ശ്രമിച്ചു.
ഇവരുടെ കൈകളില്‍ നിന്നും ഓടിരക്ഷപ്പെട്ട ഇരുവരും അടുത്തുള്ള വീട്ടില്‍ കയറി തങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുകയായിരുന്നു. വീട്ടുകാരാണ് പിന്നീട് പോലീസില്‍ വിവരം അറിയിച്ചത്. ഇരുവരുടെയും കൈവശമുണ്ടായിരുന്ന രണ്ട് സ്മാര്‍ട്ട് ഫോണുകളും പണവും അക്രമികള്‍ പിടിച്ചെടുത്തതായും പറയുന്നു.
അക്രമികള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സി.ഐ. കെ.പി. ബെന്നി, എസ്.ഐ. പി.ബി. അനീഷ് എന്നിവരാണ് സംഭവത്തിലെ പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക