കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി വരാപ്പുഴയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പ്രദേശത്തെ ജനജീവിതം തടസ്സപ്പെടുത്തി. പറവൂര്‍ – വാരപ്പുഴ മേഖലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിലും റോഡ് ഉപരോധത്തിലുമാണ് അനിഷ്ടസംഭവങ്ങള്‍ അരങ്ങേറിയത്. ദേശീയപാത ഉപരോധിച്ച ബിജെപി പ്രവര്‍ത്തകര്‍ യാത്രക്കാരെ കൈയേറ്റം ചെയ്യുകയും സ്ത്രീകളോട് അസഭ്യം പറയുകയും ചെയ്തു.
കൈക്കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ കാര്‍ തടഞ്ഞ ബിജെപി സംഘം കാറിലുണ്ടായിരുന്ന യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. ഹര്‍ത്താലില്‍ ആരെയും പോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു ആശുപത്രിയിലേക്ക് പോവുകയായിരുന്ന യുവാവിനെ ബിജെപിക്കാര്‍ മര്‍ദ്ദിച്ചത്. മർദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
പിന്നീട് കുട്ടിയുമായി ആശുപത്രിയിലേക്ക് പോയ യുവതിയെയും ഹര്‍ത്താലുകാര്‍ തടഞ്ഞിനിർത്തി ഇവരെ അസഭ്യം പറയുകയും ചെയ്തു. പൊലീസ് നോക്കി നില്‍ക്കെയായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ ഈ അഴിഞ്ഞാട്ടം അരങ്ങേറിയത്. ഇരുചക്രവാഹനങ്ങളെ മാത്രമാണ് ഹര്‍ത്താലുകാര്‍ കടത്തിവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക