കോഴിക്കോട്: വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് ഉണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപക നാശനഷ്ടം. താമരശ്ശേരി കരിഞ്ചോലയില്‍ അബ്ദുള്‍സലീമിന്റെ ഒമ്പതു വയസ്സുള്ള മകള്‍ ദില്‍ന മരിച്ചു. താമരശേരി കട്ടിപ്പാറയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ 11 പേരെ കാണാതായി. കരിഞ്ചോല സ്വദേശികളെയാണ് കാണാതായത്. ഇവിടത്തുകാരനായ ഹസന്റെ വീട്ടില്‍ നിന്നുള്ള ഏഴുപേരെയും അബ്ദുള്‍ റഹ്മാന്റെ കുടുംബത്തിലെ നാലു പേരെയുമാണ് കാണാതായിരിക്കുന്നത്. ഇവര്‍ മണ്ണിനടിയില്‍ പെട്ടതായാണ് സംശയിക്കുന്നത്. ദുരന്തനിവാരണ സേനയുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. കോഴിക്കോട് പുനൂര്‍ പുഴ കര കവിഞ്ഞൊഴുകാന്‍ തുടങ്ങിയതോടെ കോഴിക്കോട് – വയനാട് പാതയിലെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. കരിഞ്ചോലയില്‍ ഒഴുക്കില്‍പ്പെട്ട കുടുംബത്തെ രാവിലെ രക്ഷിച്ചു. ഇവിടെ നിരവധി വീടുകള്‍ ഒഴുകിപ്പോയി.
മലപ്പുറത്ത് എടവണ്ണയിലും കോഴിക്കോട് പുല്ലൂരാംപാറ ജോയ് റോഡ്, താമരശേരി കരിഞ്ചോല, കാരശേരി തണ്ണിപ്പടി എന്നിവിടങ്ങളിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്. കക്കയം, മങ്കയം, ഇരിങ്ങപാറ, കരുവന്‍പൊയില്‍, ചമല്‍ എന്നിവിടങ്ങളിലും ഉരുള്‍പൊട്ടലുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. കട്ടിപ്പാറ, കരിഞ്ചോല ഭാഗങ്ങളില്‍ ആറോളം വീടുകള്‍ മണ്ണിനടിയിലായി. പ്രദേശത്ത് വാര്‍ത്താ വിനിമയ ബന്ധവും റോഡ് ഗതാഗതവും പൂര്‍ണമായും നിലച്ചു. പുല്ലൂരാന്‍പാറയില്‍ നാല് വീടുകള്‍ തകര്‍ന്നു. വയനാട് ചുരം ഒന്‍പതാം വളവില്‍ മണ്ണിടിഞ്ഞ് ഗതാഗം തടസ്സപ്പെട്ടു. മലപ്പുറം നിലമ്ബൂര്‍ വെള്ളത്തിനടിയിലായി. കോടികണക്കിന് രൂപയുടെ നഷ്ടമാണ് ദുരന്തം നടന്ന സ്ഥലങ്ങളില്‍ സംഭവിച്ചിട്ടുള്ളത്. പലയിടങ്ങളിലും കൃഷി സ്ഥലങ്ങള്‍ പാടെ നശിച്ചു. പരിക്കേറ്റ അഞ്ച് കുടുംബങ്ങളിലെ അംഗങ്ങളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ടി കളക്ടര്‍ ദുരന്ത നിവാരണ സേനയുടെ സഹായം തേടി. സേനാംഗങ്ങള്‍ തൃശൂരില്‍നിന്ന് ഉച്ചയോടെ എത്തുമെന്നാണ് വിവരം. റോഡുകള്‍ പുഴയായതോടെ രക്ഷാ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. തോരാത്ത മഴ തുടരുകയാണ്. ഇത് രക്ഷാ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. കോഴിക്കോട്, വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലും ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു.
കനത്ത മഴ; കണ്ണൂര്‍ ജില്ലയിലെ എല്ലാ സ്കൂളുകള്‍ക്കും ഇന്ന് ഉച്ചക്കുശേഷം അവധി
പ്രതികരിക്കാൻ ഇവിടെ എഴുതുക