എയർ ഇന്ത്യ ഓഹരികൾ വാങ്ങാൻ ആളില്ലാത്തതിനാൽ ഓഹരി വിറ്റഴിക്കാനുള്ള തീരുമാനം സർക്കാർ നിർത്തിവച്ചു. കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റിലിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ചേർന്ന ഉന്നതാധികാര യോഗത്തിലാണ് തീരുമാനമെടുത്തത്. ധനകാര്യ വകുപ്പിന്റെ താത്കാലിക ചുമതല കൂടി വഹിക്കുന്ന മന്ത്രി പീയൂഷ് ഗോയൽ, സിവിൽ ഏവിയേഷൻ മന്ത്രി സുരേഷ് പ്രഭു, ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി,ധനകാര്യ സിവിൽ ഏവിയേഷൻ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
സാമ്പത്തിക ബാധ്യതകൾ തീർക്കാനായി എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികൾ വിറ്റഴിക്കാനായിരുന്നു തീരുമാനം. മൂന്നാഴ്ചയോളമായിട്ടും ലേലത്തിൽ പങ്കെടുക്കാനായി ആരും മുന്നോട്ട് വന്നില്ല. തിരഞ്ഞെടുപ്പ് നടക്കുന്ന വർഷമായതിനാൽ വിൽപ്പന നടക്കില്ലെന്നും എയർ ഇന്ത്യയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് സർക്കാർ വഹിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. എയർ ഇന്ത്യയ്ക്ക് ഏകദേശം 50000 കോടി രൂപയുടെ കടമുണ്ട്. നേരത്തെ ഇൻഡിഗോ കമ്പനി വാങ്ങാൻ തയ്യാറായിരുന്നുവെങ്കിലും രാജ്യാന്തര സർവീസുകളുടെ വിൽപ്പനയിൽ ഉടക്കി കച്ചവടം മുടങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക