മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ സ്ത്രീവിരുദ്ധ നിലപാടുകൾ വ്യക്തമാക്കുന്ന യോഗമാണ് കഴിഞ്ഞു പോയത്. സംസ്ഥാന അവാർഡ് ജേതാക്കളെ ആദരിക്കുന്ന ചടങ്ങ് അമ്മയുടെ ഓരോ മീറ്റിംഗിലും നടത്താറുണ്ട്. ഇത്തവണയും പതിവുപോലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കളെ അമ്മ ആദരിച്ചു. എന്നാൽ സംസ്ഥാന ടെലിവിഷൻ അവാർഡ് ജേതാവായ നിഷ സാരംഗിനെ സംഘടന അവഗണിക്കുകയാണുണ്ടായത്. ഇത് ചോദ്യം ചെയ്ത നടിയെ ഇടവേള ബാബു അപമാനിക്കുകയും ചെയ്തു.
മികച്ച ഹാസ്യ അഭിനയത്രിക്കുള്ള പ്രത്യേക പരാമർശമാണ് നിഷയ്ക്ക് ലഭിച്ചത്. എന്നാൽ യോഗത്തിൽ പുരസ്കാര ജേതാക്കളെയെല്ലാം ആദരിച്ചിട്ടും തന്നെ ആദരിക്കാത്തതിനാൽ സ്വയം എഴുന്നേറ്റ് നിന്ന് തനിക്കും അവാർഡ് ലഭിച്ചിട്ടുണ്ടെന്ന് താരം പറയുകയായിരുന്നു. ഇതുകേട്ട് ക്ഷുഭിതനായ പുതിയ ജനറൽ സെക്രട്ടറി ഇടവേള ബാബു നിങ്ങൾക്ക് അവാർഡ് കിട്ടിയ വിവരം തങ്ങൾക്കറിയില്ലെന്നും ഇതൊക്കെ മുൻകൂട്ടി അറിയിക്കണമെന്നും ആക്രോശിച്ചു. തുടർന്ന് പൊട്ടിക്കരഞ്ഞ നിഷയെ പലരും ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് നടി കവിയൂർ പൊന്നമ്മയുടെ സ്നേഹപൂർവമായ ഇടപെടലാണ് നിഷയ്ക്ക് ആശ്വാസമായത്.
പുതിയ അംഗം ബാബുരാജ് ഇടവേള ബാബുവിന്റെ സംസ്കാരശൂന്യമായ പെരുമാറ്റത്തിനെതിരെ പ്രതിഷേധിച്ചു. എന്നാൽ മറ്റ് മുതിർന്ന നടന്മാരെല്ലാം മൗനം പാലിക്കുകയായിരുന്നു. സംഭവം മോശമായിപ്പോയെന്നും ഇത്തരം നടപടികൾ സംഘടനയിൽ ഇനി മേലിൽ ഉണ്ടാകാൻ പാടില്ലെന്നും ബാബുരാജ് അഭിപ്രായപ്പെട്ടു. ഒടുവിൽ സംഭവം വിവാദമാകുമെന്ന് ഉറപ്പായതോടെ ഇടവേള ബാബു മാപ്പു പറയാൻ തയ്യാറായി. തുടർന്ന് നിഷയ്ക്ക് ആദരവ് നൽകുകയും ചെയ്തു.
‘അമ്മ’യില്‍ നിന്നും ഭാവന അടക്കം നാല് പ്രമുഖ നടിമാര്‍ രാജിവെച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക