കേരളത്തിളെ ഫുട്ബോൾ ആരാധകർക്കായി സാക്ഷാൽ മെസ്സിയുടെ സമ്മാനം. മെസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റായ മെസ്സി.കോമിൽ ലോകപ്പിനോടനുബന്ധിച്ച് നടത്തിയ വാമോസ് ലിയോ വോട്ടെടുപ്പിൽ കേരളത്തിൽ നിന്നുള്ള വീഡിയോ ഒന്നാമത്. ഇക്കാര്യമറിയിച്ചുകൊണ്ടുള്ള ഇ മെയിൽ വീഡിയോ അപ്ലോഡ് ചെയ്ത ചെല്ലാനത്തെ ഫാദർ വിപിന് ലഭിച്ചിട്ടുണ്ട്. മെസ്സിയുടെ ഫെയ്സ്ബുക്ക് പേജിലും വിജയിയെ പ്രഖ്യാപിച്ചിട്ടുണ്ട്. മെസ്സി ഒപ്പിട്ട ഫുട്ബോളാണ് സമ്മാനം. ലോകകപ്പിനോടനുബന്ധിച്ച് മെസ്സിയെയും അർജന്റീനയെയും പിന്തുണച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്ത വീഡിയോകളാണ് മത്സരത്തിനായി പരിഗണിച്ചിരുന്നത്. ഇതിൽ തിരഞ്ഞെടുത്ത വീഡിയോകൾ മെസ്സിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ വോട്ടിങ്ങിനായി പബ്ലിഷ് ചെയ്തിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുത്ത വീഡിയോകളിൽ മൂന്നെണ്ണം കേരളത്തിൽ നിന്നുള്ളവയായിരുന്നു എന്നതും ശ്രദ്ധേയമാണ്.
ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന വിഡിയോക്കായിരിന്നു സമ്മാനം. കൊച്ചി ചെല്ലാനത്ത് മെസ്സിയുടെ കൂറ്റൻ കട്ട്ഔട്ട് സ്ഥാപിക്കുന്ന വീഡിയോ ആണ് മറ്റു വിഡിയോകളെ ഏറെ പിന്നിലാക്കി സമ്മാനം നേടിയെടുത്തത്.
കട്ട്ഔട്ട് സ്ഥാപിക്കുന്നതിന്റെ വീഡിയോ സമീപത്തെ പള്ളിയിലെ കൊച്ചച്ചനായ വിപിൻ മാളിയേക്കലാണ് സോഷ്യൽ ഫെയ്സ്ബുക്ക് ലൈവിലൂടെ പുറം ലോകത്തേക്കെത്തിച്ചത്. ഇത് കണ്ടു മെസ്സിയുടെ ക്ലബ്ബായ ബാർസലോണ വിപിനച്ഛനെ നേരിട്ട് വിളിക്കുകയും വീഡിയോ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. സമ്മാനം നേടിയതിൽ ഏറെ സന്തോഷമുണ്ടെന്നും ചെല്ലാനത്തെ ഒരു കായിക പ്രാധാന്യമുള്ള സ്ഥലമെന്ന രീതിയിൽ അടയാളപ്പെടുത്താൻ സാധിച്ചതിൽ കൃതാർഥനാണെന്നും ഫാദർ വിപിൻ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക