ജോലിക്കിടയിൽ വെറുതെ മൂളിയ പാട്ട് തന്റെ ജീവിതം തന്നെ മാറ്റി മറിക്കുമെന്ന് മരപ്പണിക്കാരനായ രാകേഷ് കരുതിയില്ല. തന്റെ ഗാനം സോഷ്യൽ മീഡിയയിൽ വൈറലായതോടെ രാകേഷിനെ തേടിയെത്തിയത് സാക്ഷാൽ ശങ്കർ മഹാദേവന്റെയും ഗോപി സുന്ദറിന്റെയും ഫോൺ കോളാണ്. മരപ്പണിക്കാരനായ രാകേഷ് ഇനി മുതൽ പിന്നണി ഗായകനെന്നറിയപ്പെടും.
ചുരുങ്ങിയ സമയത്തിനുള്ളിൽ നാല് ലക്ഷത്തോളം ആളുകളാണ് രാകേഷിന്റെ ഗാനം കേട്ടത്. വിശ്വരൂപം എന്ന ചിത്രത്തിന് വേണ്ടി ശങ്കർ മഹാദേവൻ പാടിയ ഉന്നൈ കാണാത് നാൻ എന്ന ഗാനമാണ് രാകേഷ് പാടിയത്. ഒരാഴ്ചമുമ്പ് റബര്ത്തടികള് ലോഡ് ചെയ്യുന്നതിനിടെ വീണുകിട്ടിയ വിശ്രമവേളയില്‍ പാടിയ ഗാനത്തിന്റെ വിഡിയോ സുഹൃത്ത് ഷമീര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇത് ഷമീറിന്റെ സഹോദരി ഷമീന ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
ആലപ്പുഴ നൂറനാട് ഉളവുക്കാട് രാജേഷ് ഭവനില്‍ രാകേഷിന് (ഉണ്ണി) പാട്ടിനെത്തുടര്ന്ന് അഭിനന്ദന പ്രവാഹമാണ്. ശങ്കര്‍ മഹാദേവന് കഴിഞ്ഞദിവസം ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ഒപ്പം കൂടെപാടാനും ക്ഷണിച്ചു .ബാലഭാസ്കര്‍, ഗോപി സുന്ദര്‍, രാധിക നാരായണന്, പന്തളം ബാലന് തുടങ്ങിയവരും അഭിനന്ദിച്ചു. ശങ്കര്‍ മഹാദേവനടക്കം പാട്ട് ഷെയര്‍ ചെയ്തിട്ടുമുണ്ട്. പാട്ടുകേട്ട ഗോപി സുന്ദര്‍ ഈ ശബ്ദം തനിക്ക് വേണമെന്നും ഇയാളെ കണ്ടെത്താന്‍ സഹായിക്കണമെന്നും ഫേസ്ബുക്കില്‍ കുറിച്ചു. കമല്‍ഹാസനുവേണ്ടി പ്രൈവറ്റ് സെക്രട്ടറിയും രാകേഷിനെ വിളിച്ച് അഭിനന്ദനം അറിയിച്ചു. ഉടന്‍ നേരില്‍ കാണുമെന്നും പറഞ്ഞു. 30കാരനായ രാകേഷ് ചെറുപ്പംമുതല്‍ നന്നായി പാടുമായിരുന്നു എന്നാൽ ജീവിത പ്രാരാബ്ധങ്ങൾ വർധിച്ചതോടെ ഗായകനാകണമെന്ന മോഹം ഉപേക്ഷിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക