തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് എന്തെങ്കിലും കാര്യത്തിനായി ഒരിക്കലും പോകേണ്ടി വരാത്ത ഒരു മലയാളികളുമുണ്ടാകില്ല. ഭരണസിരാകേന്ദ്രമെന്നതിലുപരി ചരിത്രമുറങ്ങുന്ന കൊട്ടാരങ്ങളുടെയും ലോകപ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും മണ്ണു കൂടിയാണ് അനന്തപുരി. ചരിത്രമുറങ്ങുന്ന തിരുവനന്തപുരത്തെ മണ്ണിലൂടെ ഒരു യാത്രപോകാം.
1 ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം
അനന്തശായിയായ ശ്രീ പദ്മനാഭന്റെ മണ്ണ് എന്ന നിലയിലാണ് തിരുവനന്തപുരത്തിന് ആ പേര് ലഭിക്കുന്നത്. തിരുവനന്തപുരത്തെ അതിപുരാതനമായ വിഷ്ണുക്ഷേത്രമാണ് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം. അനന്തശായിയായ മഹാവിഷ്ണുവാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ക്ഷേത്രത്തിനു ചുറ്റുമുള്ള കോട്ടമതിലിന്റെ കിഴക്കേകോട്ടയുടെ വാതിലിനഭിമുഖമായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ ഗോപുരം തിരുവനന്തപുരത്തിന്റെ മുഖമുദ്രയാണ്. ക്ഷേത്രത്തിന് മുന്നിൽ പദ്മ തീർത്ഥക്കുളം സ്ഥിതി ചെയ്യുന്നു. പൈങ്കുനി, അൽപ്പശി, മുറജപം എന്നിവയാണ് ഇവിടത്തെ പ്രധാന ആഘോഷങ്ങൾ. ലോകത്തെ തന്നെ സമ്പന്നമായ ക്ഷേത്രങ്ങളിൽ മുൻപന്തിയിലാണ് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം.
2 കുതിരമാളിക
ശ്രീ പദ്മനാഭ ക്ഷേത്രമുറ്റത്ത് സ്ഥിതി ചെയ്യുന്ന കൊട്ടാരമാണ് കുതിരമാളിക അഥവാ പുത്തൻ മാളിക കൊട്ടാരം. തിരുവിതാംകൂറിന്റെ മാത്രമല്ല കര്‍ണാടക സംഗീതലോകത്തിലെയും മഹാരാജാവായി വാണിരുന്ന സ്വാതിതിരുനാള്‍ രാമവര്‍മ്മ തിരുമനസ്സിന്റെ കൊട്ടാരമാണ് കുതിരമാളിക. കൗതുകമുണര്‍ത്തുന്ന പുരാവസ്തുക്കളുടെയും അപൂര്‍വ്വമായ പെയിന്റിംഗുകളുടെയും ശേഖരമുള്ള ഒരു കാഴ്ചബംഗ്ലാവു കൂടിയാണ് കുതിരമാളിക. ചാരുതയാര്‍ന്ന വാസ്തുശൈലിയില്‍ നിര്‍മ്മിതമായ ഈ ഇരുനിലസൗധത്തിനു മുന്നിലെ നവരാത്രിമണ്ഡപം സംഗീതകച്ചേരികള്‍ക്കുള്ള ഒരു സ്ഥിരം വേദിയാണ്. ആധുനിക ശബ്ദ ക്രമീകരണ സംവിധാനങ്ങള്‍ പ്രചാരത്തില്‍ വരുന്നതിനുമുമ്പ് നിര്‍മ്മിക്കപ്പെട്ട ഈ മണ്ഡപത്തില്‍ ആ ധര്‍മ്മം നിര്‍വ്വഹിക്കുന്നതിലേക്കായി മേല്‍ത്തട്ടില്‍ നിന്ന് കമഴ്ത്തി തൂക്കിയിട്ട നിലയില്‍ അന്‍പതു മണ്‍കുടങ്ങള്‍ കാണാവുന്നതാണ്. വേദിയില്‍ നിന്നുള്ള ശബ്ദങ്ങള്‍ കുറ്റമറ്റ നിലയില്‍ സദസ്യര്‍ക്കു അനുഭവവേദ്യമാക്കുന്നത് ഇവയാണ്.
കുതിരയുടെ ആകൃതിയില്‍ നിരനിരയായി തെക്കു ഭാഗത്തായി ഘടിപ്പിച്ചിട്ടുളള ശില്പങ്ങളുടെ സമുച്ചം കൊണ്ടാണ് ഈ പേര് ലഭിച്ചത്.
3 നേപ്പിയർ മ്യൂസിയം
ഇന്ത്യയിലെ ഏറ്റവും പുരാതനമായ മ്യൂസിയമാണ് തിരുവനന്തപുരത്തെ നേപ്പിയര്‍ മ്യൂസിയം. പ്രാദേശിക ശില്പകലയും യൂറോപ്യന്‍ ശില്പകലയും സമന്വയിപ്പിച്ചു കൊണ്ട് രൂപം നല്കിയ ഈ മ്യൂസിയം 1880-ല്‍ പ്രവര്‍ത്തനമാരംഭിച്ചു. ശില്പ ചാതുര്യം തുളുമ്പുന്ന ഈ കെട്ടിടത്തിലെ മൂന്നു വലിയ തളങ്ങള്‍ (ഹാള്‍), ചിത്രപ്പണികള്‍ ചെയ്ത നടപ്പുരകള്‍ കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നു. ഇവിടെ പഴമയുടെ കഥപറയുന്ന മനോഹരവും വിവിധവിഭാഗങ്ങളില്‍ പ്പെട്ടതുമായ 550ലേറെ വസ്തുശേഖരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നു. എ.ഡി. 8 മുതല്‍ 18 ാം നൂറ്റാണ്ടുവരെയുള്ള ചോള, ചേര, വിജയനഗര, നായിര്, രാജ വംശങ്ങളുടെ കാലത്തെ വെങ്കലത്തിലും ചെമ്പിലും, ശില്പശാസ്ത്രങ്ങളുടെ അടിസ്ഥാനത്തില്‍ തീര്‍ത്ത ശിവന്, വിഷ്ണു, പാര്‍വ്വതി, ലക്ഷ്മി എന്നീ ദേവതമാരുടെ വിവിധ രൂപങ്ങള്‍, ദക്ഷിണേന്ത്യയിലെ പല തരത്തിലുള്ള കല്ലില്‍ കൊത്തിയരൂപങ്ങള്‍, തടിയിലുള്ള കൊത്തുപണികളും ശില്പങ്ങളും, ആനകൊമ്പില്‍ തീര്‍ത്ത ശില്പചാതുരികള് എന്നിവയെല്ലാം ഇവിടെ കാണാം. 2 ാം നൂറ്റാണ്ടിലെ ഗാന്ധാര ശില്പകല മുതല്‍ 18 ാം നൂറ്റാണ്ടിലെ കേരള ശില്പകലവരെയുള്ള കല്ലില്‍ തീര്‍ത്തരൂപങ്ങളും ചോള-ചേര വിജനഗരകാലത്തെ നാണയങ്ങളും വിദേശരാജ്യങ്ങളായ റോമ, ഡാനിഷ്, പേര്‍ഷ്യ, ചൈന, ടര്‍ക്കി, ഡച്ച് എന്നിവിടങ്ങളിലെ പുരാതന നാണയങ്ങളും അടക്കം 9 പ്രധാന വിഭാഗങ്ങളിലായി 5480 നാണയങ്ങളുടെ വമ്പിച്ച ശേഖരവും ഈ മ്യൂസിയത്തിലുണ്ട്. കൂടാതെ ചരിത്രാതീതകാലത്തെ ശവസംസ്കാരകലശങ്ങള്‍, ഹാരപ്പന്‍ സംസ്കാരത്തിന്റെ പകര്‍പ്പുകള്‍ എന്നിവയെല്ലാം അതീവ ശ്രദ്ധയോടെയാണ് സൂക്ഷിച്ചിരിക്കുന്നത്.
4 തിരുവനന്തപുരം മൃഗശാല
ഇന്ത്യയില്‍ ആദ്യം ആരംഭിച്ച മൃഗശാലയാണ് തിരുവനന്തപുരം മൃഗശാല. സ്വാതി തിരുനാള്‍ മഹാരാജാവിന്റെ സ്വപ്നമായിരുന്നു മൃഗശാലയും മ്യൂസിയവും. ആന, കുതിര എന്നിവയുടെ വിപുലമായ ശേഖരം തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. കൂടാതെ കടുവ, വിവിധതരം പുള്ളിപുലികള്‍, മാന്‍, കരടി, സിംഹം എന്നിവയും അദ്ദേഹത്തിന്റെ മൃഗശേഖരത്തില്‍ ഉള്‍പ്പെട്ടിരുന്നു. പിന്നീട് മഹാരാജാവായ സഹോദരന് ഉത്രം തിരുനാളാണ് മ്യൂസിയവും മൃഗശാലയും നിര്‍മ്മിക്കാനായി കമ്മറ്റി രൂപീകരിച്ചത്. 1857-ല്‍ വിപുലീകരിക്കാത്ത മ്യൂസിയം പൊതുജനങ്ങള്‍ക്കു തുറന്നു കൊടുത്തുവെങ്കിലും അതിന് അധികം പേരെ ആകര്‍ഷിക്കാന്‍ കഴിയാത്തതിനാല്‍ ഒരു മൃഗശാലയും പാര്‍ക്കും 1859-ല്‍ അതേ കോംപൗണ്ടില്‍ ആരംഭിച്ചു.
പ്രകൃതി ദൃശ്യത്താലും, ഹരിത ഭംഗിയാലും രാജകീയമായി ഉയര്‍ന്ന വൃക്ഷങ്ങള്‍, വളരെ ഉയരമുള്ള മുളങ്കൂട്ടങ്ങള്‍ എന്നിവയാലും 36 ഏക്കറിലേറെയായി പരന്നു കിടക്കുന്ന ഈ മൃഗശാല ഇന്ന് തെക്കു കിഴക്കന്‍ ഏഷ്യയിലെ സുന്ദരമായ മൃഗശാലകളില്‍ ഒന്നായിരിക്കുന്നു.
വിവിധ വര്‍ഗ്ഗത്തിലുള്ള കുരങ്ങുകള്‍, പലതരത്തിലുള്ള മാനുകള്‍, സിംഹം, കടുവ, പുള്ളിപ്പുലി, അമേരിക്കന്‍ പുള്ളിപ്പുലി, കരടി, കുറുനരി, നീര്‍നായ്, വെള്ളക്കടുവ, എന്നിവ കൂടാതെ മൂങ്ങ, കഴുകന്, പ്രാപ്പിടിയന്‍, ഗരുഡന്, തുടങ്ങി ഭംഗിയിലും, വലുപ്പത്തിലും വൈവിധ്യമുള്ള വിവിധഇനം പക്ഷികളും ഇവിടെയുണ്ട്. ഉരഗങ്ങളില്‍ പാമ്പുകള്‍, പല്ലി, ആമ, കടലാമ, ചീങ്കണ്ണി, മുതല തുടങ്ങിയവയുടെ പലവിഭാഗങ്ങളും ഇവിടെ കാണാം. വിഷ പാമ്പുകളില്‍ ഏറ്റവും മുമ്പില്‍ നില്ക്കുന്ന കിങ്ങ് കോബ്ര (രാജവെമ്പാല) ഒരു പ്രധാന ആകര്‍ഷണമാണ്. ലോകത്തെ ഏറ്റവും വലിയ പാമ്പുകളില്‍ പെട്ടതും തെക്കേ അമേരിക്കയില്‍ കാണപ്പെടുന്നതുമായ ഗ്രീന്‍ അനക്കോണ്ടഇവിടെയുണ്ട്. ഇതിനെ കാണുവാനായി മാത്രം വളരെയേറെ സന്ദര്‍ശകര്‍ എത്തുന്നുണ്ട്.
5 ശംഖുമുഖം
തിരുവനന്തപുരം നഗരത്തിൽ നിന്നും 8 കി.മീ അകലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം സ്ഥിതിചെയ്യുന്ന ഒരു കടൽത്തീരമാണ് ശംഖുമുഖം. മത്സ്യകന്യക, നക്ഷത്രരൂപത്തിലുള്ള ഭക്ഷണശാല, കുട്ടികൾക്കുള്ള ട്രാഫിക് പാർക്ക് എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.
നഗരത്തിന്റെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് ശാന്തമായ കടൽത്തീരവും വെളുത്ത മണൽത്തരികളും ഉള്ള ഇവിടം വിനോദസഞ്ചാരികളുടെയും സായാഹ്ന സവാരിക്കാരുടെയും ഒരു പ്രധാന ആകർഷണ കേന്ദ്രമാണ്. “നക്ഷത്രമത്സ്യ ഭക്ഷണശാല” എന്ന ഒരു ഭക്ഷണശാലയും ഇവിടെ ഉണ്ട്. വളരെ വൃത്തിയുള്ളതാണ് ഈ കടൽത്തീരം. ജലത്തിൽ സ്കേറ്റിംഗ് പഠിപ്പിക്കുന്ന ഒരു വിദ്യാലയവും ഇവിടെ ഉണ്ട്. പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച ജലകന്യക എന്ന ശില്പം ഇവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ ഭീമാകാരമായ പ്രതിമയ്ക്ക് 35 മീറ്റർ നീളമുണ്ട്.ജില്ലയിലെ പ്രസിദ്ധമായ ക്രൈസ്തവദേവാലയമായ വെട്ടുകാട് പള്ളി ഇവിടെ നിന്ന് അൽപം അകലെയാണ് . കുട്ടികൾക്ക് ഗതാഗത ചിഹ്നങ്ങൾ പഠിക്കുന്നതിനുള്ള ‘ജവഹർലാൽ നെഹ്രു ഗതാഗത സിഗ്നൽ പാർക്ക്’ ഇവിടെയാണ്.
ഇന്ത്യൻ വായുസേനയുടെ തെക്കൻ നാവിക കമാന്റിന്റെ സൈനിക വിമാനത്താവളം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ അറാട്ടുത്സവം ഈ കടൽത്തീരതിലാണു നടന്നുവരുന്നത്. കഴിഞ്ഞ വേനൽ മഴയിൽ കടലെടുത്തു പോയെങ്കിലും ശംഖുമുഖം അതിന്റെ നഷ്ടപ്രതാപം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ്.
6 വേളി ടൂറിസ്റ്റ് വില്ലജ്
തിരുവനന്തപുരം വേളി കായലിന്റെ കരയിലുള്ള വേളി ടൂറിസ്റ്റ് വില്ലജ് ഒരു വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയിൽ ഏറെ പ്രശസ്തമാണ്. കടൽ കായലുമായി ഒന്നിച്ചു ചേരുന്ന പൊഴി . ഒരു ചെറിയ മണൽത്തിട്ട കായലിനെയും കടലിനെയും വേർതിരിക്കുന്നു. വേളി-ആക്കുളം തടാകവും ഇവിടെയാണ്. കുട്ടികൾക്കായുള്ള ഒരു പാർക്ക്, ജല-കായിക വിനോദങ്ങൾ, ഒരു ഉല്ലാസ പാർക്ക്, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു ഭക്ഷണശാല, കടൽത്തിരവുമായി ബന്ധിപ്പിക്കുന്ന വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു പാലം, മനോഹരമായ ഉദ്യാനം എന്നിവ വേളിയിലുണ്ട്. പാർക്കിൽ പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ നിർമ്മിച്ച പല ഭീമാകാരമായ ശില്പങ്ങളും സ്ഥാപിച്ചിരിക്കുന്നു.
7 കോവളം
ഇന്ത്യയിലെ പ്രശസ്തമായ ബീച്ചുകളിലൊന്നാണ് കോവളം. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അറബിക്കടലിന്റെ ഓരം ചേര്‍ന്നിരിക്കുന്ന സ്വപ്നസുന്ദരമായ കോവളം ബീച്ചിന് പറയാന്‍ കഥകളേറെയുണ്ട്. കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നിന്നും കേവലം 16 കിലോമീറ്റര്‍ മാത്രം ദൂരത്താണ് സഞ്ചാരികളുടെ സ്വപ്നഭൂമിയായ കോവളം കടല്‍ത്തീരം. തെങ്ങിന്കൂട്ടങ്ങള് നിറഞ്ഞ കോവളത്തിന് എത്രയും ചേരുന്നതാണ് ഈ പേര്. കാശ്മീരിനെ ഭൂമിയിലെ സ്വര്‍ഗം എന്നു വിശേഷിപ്പിക്കുന്ന സഞ്ചാരികള്‍ കോവളത്തിനെ വിളിക്കുന്നത് തെക്കിന്റെ പറുദീസ എന്നാണ്.
യൂറോപ്പില്‍ നിന്നും ഇസ്രായേലില്‍നിന്നുമുള്ള നിരവധി സഞ്ചാരികള്‍ നിരന്തരം കോവളത്തെത്തുന്നു. മനോഹരമായ കോവളം ബീച്ചിലൂടെയുള്ള ഒരു നടത്ത ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവെക്കാനുള്ള ഒന്നായിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഒരുവശത്ത് പച്ചപ്പും മറുവശത്ത് അറബിക്കടലിന്റെ മനോഹാരിതയും തുളുമ്പുന്ന കോവളം അത്യപൂര്‍വ്വമായ കാഴ്ചയാകുമെന്ന കാര്യമുറപ്പ്. മൂന്ന് പ്രധാന ബീച്ചുകളാണ് കോവളത്തുള്ളത്. ഒന്നുകില്‍ വളരെ കാലത്തെയോ അല്ലെങ്കില്‍ വൈകുന്നേരങ്ങളോ ആണ് ബീച്ചുകള്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യം. മോണസൈറ്റും ഇല്‍മനേറ്റും കലര്‍ന്ന് കറുപ്പുനിറത്തിലാണ് കോവളത്തെ മണല്‍ കാണപ്പെടുന്നത് എന്നതാണ് രസകരമായ ഒരു വസ്തുത. മൂന്ന് ബീച്ചുകളും ചേര്‍ന്ന് ഏകദേശം 17 കിലോമീറ്റര്‍ കടല്ത്തീരമാനുള്ളത്.പാറക്കെട്ടുകള്‍ കൊണ്ടാണ് മൂന്ന് ബീച്ചുകളും വേര്‍തിരിക്കപ്പെട്ടിരിക്കുന്നത്. ലൈറ്റ് ഹൗസ് ബീച്ച്, ഹവ്വാ ബീച്ച്, സമുദ്ര ബീച്ച് എന്നിവയാണ് മൂന്ന് ബീച്ചുകൾ. ഓരോ ബീച്ചുകളും ഓരോ അനുഭവമാണ്.
8 പൂവാർ ദ്വീപ്
തടാകവും പുഴയും കടലും ഒരുമിക്കുന്ന അത്യപൂര്‍വ്വ കാഴ്ച്ചയാണ് തിരുവനന്തപുരത്തെ ഈ നയന മനോഹര ദ്വീപ് സമ്മാനിക്കുന്നത്. ബീച്ചും, മത്സ്യതൊഴിലാളികളുടെ കൊച്ചു ഗ്രാമവും ഒരു ദിവസം ആസ്വദിക്കാനുള്ള വക തരുന്നു. ദ്വീപിലേക്കുള്ള ബോട്ടു യാത്രയും അവിസ്മരണീയ കാഴ്ച്ച സമ്മാനിക്കും. ആഗസ്റ്റ് മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളാണ് ദ്വീപ് കാണാന്‍ ഉചിതമായ സമയം.
9 ബീമാപ്പള്ളി
കേരളത്തിലെ മുസ്ലിം ആരാധനാലയങ്ങളിൽ ഏറെ പഴക്കം ചെന്നതും പ്രസിദ്ധവുമാണ് തിരുവനന്തപുരത്തെ ബീമാപള്ളി. നാനാജാതി മതസ്ഥർക്ക് അശ്രയവും അഭയവും കഷ്ടതകളിൽ നിന്നു മോചനവും നൽകി വരുന്നു ഈ പള്ളി. അന്ത്യ പ്രവാചകനായ നബി തിരുമേനിയുടെ പരമ്പരയിൽപെട്ട ബീമാ ബീവി, മകൻ ശൈയ്ഖ് സെയ്യിദ് ശഹീദ് മാഹീൻ അബൂബക്കർ എന്നിവരുടെ ഖബറുകളാണ് ബീമാപള്ളിയിൽ ഉള്ളത്. ബീമാ ബീവിയുടെ പേരിൽ നിന്നാണ് ബീമാ പള്ളി എന്ന പേര് ഉണ്ടാകുന്നത്. രോഗ ശമനത്തിന് ഈ പള്ളിയിൽ വന്നുള്ള പ്രാർത്ഥന ഉത്തമമാണെന്നു ആളുകൾ വിശ്വസിക്കുന്നു. നൂറ്റാണ്ടുകൾക്കു മുൻപ് മാലിക് ബിൻ ദീനാറിന് ശേഷം ഇസ്ലാം മത പ്രബോധനത്തിനായി ഇന്ത്യ യിലെത്തിയ ഈ പുണ്യാത്മാക്കളുടെ സ്മരണയിൽ വർഷം തോറും ഉറൂസ് (ചന്ദനക്കുടം) ആഘോഷിക്കുന്നു.
10 വെട്ടുകാട് പള്ളി
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് രണ്ടര കിലോമീറ്റർ ദൂരത്തായി സ്ഥിതിചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് വെട്ടുകാട് പള്ളി (മാദ്രെ ദെ ദേവൂസ്, ദേവാലയം). തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പ്രധാന തീർത്ഥാടനകേന്ദ്രമാണ് വെട്ടുകാട്. ഭരതത്തിന്റെ രണ്ടാം അപ്പോസ്തലൻ എന്ന് അറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ പാദസ്പർശനത്താൽ അനുഗൃഹീതമായ പുണ്യഭൂമിയാണ് വെട്ടുകാടെന്ന് വിശ്വസിക്കപ്പെടുന്നു.
14 ജില്ലകൾ 14 ക്ഷേത്രങ്ങൾ; കേരളത്തിലെ പ്രശസ്തമായ 14 ക്ഷേത്രങ്ങളിലൂടെ ഒരു പ്രദക്ഷിണം
പ്രതികരിക്കാൻ ഇവിടെ എഴുതുക