കക്ഷി രാഷ്ട്രീയങ്ങൾക്കതീതമായി ഭാരതം ഒരു പ്രധാനമന്ത്രിയെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അത് അടൽ ബിഹാരി വാജ്പേയ് എന്ന കരുത്തനായ നേതാവിനെയാകും. ബി ജെ പിയെയും സംഘപരിവാറിനെയും എതിർക്കുന്നവർ പോലും വാജ്പേയ് എന്ന മഹാമനുഷ്യന്റെ വ്യക്തിത്വത്തെ അംഗീകരിക്കുന്നവരാകും. . ‘ആരോടുമില്ല പ്രീണനം, എല്ലാവരോടും തുല്യനീതി’ അതാണദ്ദേഹത്തിന്റെ തത്ത്വചിന്ത. അതുകൊണ്ടുതന്നെയാണ് വാജ്പേയ് സര്‍വസമ്മതനായത്.
ബി ജെ പിയെ ഇന്ദ്രപ്രസ്ഥത്തിലെത്തിച്ച ആദ്യ പ്രധാനമന്ത്രി കൂടിയായ എ ബി വാജ്പേയ് കാലയവനികയ്ക്കുള്ളിലേക്ക് മറയുമ്പോൾ ഭാരത രാഷ്ട്രീയചരിത്രത്തിലെ ഒരു ആദ്ധ്യായമാണ് അവസാനിക്കുന്നത്.
1957ല്‍ മുപ്പതാം വയസ്സിലാണ് വാജ്പേയ് ആദ്യമായി പാര്‍ലമെന്റിലെത്തുന്നത്. കന്നി പ്രസംഗംതന്നെ വിദേശനയത്തെ കുറിച്ച്. ആകാശത്തിന് കീഴെയുള്ള സകല പ്രശ്നങ്ങളിലും കൈയിടുക എന്ന നെഹ്റുവിന്റെ ശൈലിയെ കുറിച്ചായിരുന്നു പ്രസംഗം.
“ഒരാള്‍ക്ക് പ്രസംഗിക്കാന്‍ വാചാലതയും ഒപ്പം വിവേചനവും വേണം. ഭാരതം പല കാര്യങ്ങളിലും നിശബ്ദത പാലിക്കാന്‍ പഠിക്കേണ്ടിയിരിക്കുന്നു. താങ്കള്‍ എല്ലാ ദിവസവും ശീര്‍ഷാസനം നടത്തുന്ന ആളാണെന്നറിയാം, ശീര്ഷാസനത്തില് ജനസംഘത്തെ കാണരുത് ” ; പ്രസംഗത്തിലൂടെ നെഹ്റുവിനുള്ള ഉപദേശം. പ്രസംഗം അവസാനിച്ചയുടൻ മുഴങ്ങിയ ആദ്യ കരഘോഷം നെഹ്രുവിന്റേതും. മറുപടി പ്രസംഗത്തിൽ വാജ്പേയെ അഭിനന്ദിക്കാനും നെഹ്റു മറന്നില്ല.
ജനസംഘത്തിന്റെ ഏറ്റവും വലിയ വിമർശകനായിരുന്ന ജവഹർലാൽ നെഹ്റു പോലും വാജ്പേയോട് സ്നേഹപൂർവമായ സമീപനമായിരുന്നു പുലർത്തിയിരുന്നത്. വാഷിങ് ടണിൽ നടന്ന നടന്ന ഒരു ചടങ്ങിൽ നെഹ്റു വാജ്പേയെ പരിചയപ്പെടുത്തിയത് ഇപ്രകാരമാണ്. “ഭാരത പ്രധാനമന്ത്രിയാകാന്‍ കഴിയുന്ന ഒരു പാര്ലമെന്റേറിയന്”
1999 മുതല്‍ 2004 വരെ പ്രധാനമന്ത്രിയായിരുന്ന വാജ്പേയ് ശാരീരിക അസ്വാസ്ഥ്യങ്ങൾ കാരണം 2009 മുതല്‍ പൊതുവേദികളില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ഒരു പതിറ്റാണ്ടായി മറവി രോഗം ബാധിച്ചു കിടക്കയില്‍ കഴിയുകയായിരുന്നു അദ്ദേഹം.
ഇന്ത്യ കണ്ട ഏറ്റവും ജനകീയനായ നേതാക്കളില്‍ ഒരാളായ, രാജ്യം ഭാരതരത്നം നല്കി ആദരിച്ച മഹാനായ നേതാവിന്റെ വിയോഗത്തിന്റെ തേങ്ങലിലാണ് ഭാരതം.
വിദ്യാര്‍ത്ഥി നേതാവ്, പത്രാധിപര്‍, രാഷ്ട്രീയ പ്രവര്ത്തകന്, മികച്ച പാര്ലമെന്റേറിയന്, ഭരണാധികാരി, കവി, പ്രഗത്ഭനായ വാഗ്മി, നയതന്ത്രജ്ഞന് എന്നീ നിലകളിലെല്ലാം മികവ് പ്രകടിപ്പിച്ച നേതാവാണ് വാജ്പേയ്. അമ്പത് വര്‍ഷക്കാലം പാര്‍ലമെന്റിന്റെ ഏതെങ്കിലും ഒരു സഭയില്‍ അംഗമായി തുടരാന്‍ ഭാഗ്യം സിദ്ധിച്ച ഏക വ്യക്തിയും അടല്‍ബിഹാരി വാജ്പേയിയാണ്. കോൺഗ്രസിനെതിരെ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവി അലങ്കരിച്ച നേതാവ് എന്ന അലങ്കരിച്ച വ്യക്തി എന്ന ഖ്യാതിയും വാജ്പേയിക്ക് തന്നെയാണ്.
1924 ഡിസംബര്‍ 25ന് കൃഷ്ണ ബിഹാരിയുടെയും കൃഷ്ണാ ദേവിയുടെയും മകനായിട്ടായിരുന്നു വാജ്പേയുടെ ജനനം. ജനിച്ചു. രാഷ്ട്രമീമാംസ, ചരിത്രം, നിയമം എന്നിവയില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ അടല്‍ബിഹാരി പത്രപ്രവര്‍ത്തനത്തിലും സജീവമായി പങ്കാളിയായിരുന്നു. രാഷ്ട്രധര്‍മ്മ, പാഞ്ചജന്യ, സ്വദേശ്, വീര അര്ജ്ജുന് എന്നീ പത്രങ്ങളുടെ പത്രാധിപത്യം വഹിച്ചിരുന്നു. മുത്തച്ഛന് ശ്യാംലാല്‍ ഹിന്ദിയില്‍ നല്ലൊരു കവിയായിരുന്നു. ആ പാരമ്പര്യവും വാജ്പേയിക്ക് ലഭിച്ചിട്ടുണ്ട്.
1951ല്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവച്ച് ഡോ. ശ്യാമപ്രസാദ് മുഖര്‍ജി, ഒരു ദേശീയ പ്രതിപക്ഷ കക്ഷിയുടെ രൂപീകരണത്തിനുവേണ്ടി പുറപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ വലംകൈയായി ഒപ്പമുണ്ടായിരുന്നത് അടല്‍ബിഹാരി വാജ്പേയിയാണ്. ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകാംഗമായും സ്ഥാപകാദ്ധ്യക്ഷന്റെ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. 1957ല്‍ അടല്‍ജി ലോക്സഭാംഗമായി. അടിയന്തരാവസ്ഥയില്‍ ജയില്‍വാസം കഴിഞ്ഞിറങ്ങിയ ഉടന്‍ 1977ല്‍ ജനതാഗവണ്മെന്റ് രൂപീകരിച്ചപ്പോള്‍ അതില്‍ വിദേശകാര്യമന്ത്രിയായി. 1980ല്‍ ജനതാപാര്‍ട്ടി തകര്‍ന്നു. ബിജെപി രൂപമെടുത്തു. അതിന്റെയും ആദ്യത്തെ അധ്യക്ഷനായി വാജ്പേയ് തന്നെ തിരഞ്ഞെടുക്കപ്പെട്ടു.
1996ല്‍ പതിമൂന്ന് ദിവസത്തെ ഭരണത്തിനുശേഷം ഭൂരിപക്ഷം നേടാനാവാതെ രാജിവച്ചിറങ്ങിപ്പോരുമ്പോൾ ആത്മവിശ്വാസത്തോടെ അദ്ദേഹം പ്രഖ്യാപിച്ചു. 1998 ഫെബ്രുവരിയില്‍ ആരും ഭരണമേറ്റെടുക്കാനില്ലാത്ത സാഹചര്യത്തില്‍ വീണ്ടും തെരഞ്ഞെടുപ്പു നടത്തി. ബിജെപിക്കു 179 സീറ്റും കോണ്‍ഗ്രസിനു 139 സീറ്റും കിട്ടി. രാജ്യം അനാഥമാകരുതെന്നാഗ്രഹിച്ച 13 പാര്‍ട്ടികള്‍ ബിജെപിക്കു പിന്തുണ നല്കാന് മുന്നോട്ടുവന്നു. അങ്ങനെ 1998 മാര്‍ച്ച് 13ന് വാജ്പേയിയ് വീണ്ടും പ്രധാനമന്ത്രിപദം ഏറ്റെടുത്തു. 1999 സെപ്റ്റംബറില്‍ വീണ്ടും തെരഞ്ഞെടുപ്പുനടന്നു. അപ്പോഴും ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല. ഘടകകക്ഷികളുടെ പിന്തുണയില്‍ വാജ്പേയിയുടെ നേതൃത്വത്തില്‍ ദേശീയജനാധിപത്യസഖ്യം നിലവില്‍ വന്നു. മന്ത്രിസഭയും രൂപീകരിച്ചു. ആ സര്‍ക്കാര്‍ 2004 മെയ് 13 വരെ നിലനിന്നു.
പൊഖ്റാന്‍ ആണവ സ്ഫോടനം, കാര്‍ഗില്‍ യുദ്ധം, വിദേശരാജ്യങ്ങളുമായുള്ള മികച്ച ബന്ധം എന്നിവയില്‍ വാജ്പേയ് പ്രകടിപ്പിച്ച മിടുക്ക് എതിർകക്ഷികളിൽ നിന്നുപോലും അദ്ദേഹത്തിന് ഏറെ ആരാധകരെ സൃഷ്ടിക്കാൻ കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക