തിരുവനന്തപുരം: അയല്‍ സംസ്ഥാനങ്ങളിലും എച്ച്1 എന്‍1 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ശബരിമലയില്‍ പ്രത്യേക ജാഗ്രത വേണമെന്ന് മന്ത്രി കെ.കെ. ശൈലജ നിര്‍ദ്ദേശിച്ചു. തീര്‍ത്ഥാടകരില്‍ കൂടുതലും ഇതര സംസ്ഥാനത്തുള്ളവരാണെന്നുള്ളത് കണക്കിലെടുത്തുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്.
എച്ച്1 എന്‍1 ലക്ഷണങ്ങള്‍ ഉള്ളവര്‍ ശബരിമല യാത്ര മാറ്റിവയ്ക്കണമെന്ന് ആരോഗ്യവകുപ്പ് മറ്റ് സംസ്ഥാനങ്ങളോട് രേഖാമൂലം ആവശ്യപ്പെടും. എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. പനി, ജലദോഷം, തൊണ്ടവേദന, ചുമ എന്നീ രോഗലക്ഷണങ്ങളോടെ ശബരിമലയിലെത്തുന്നവരെ ചികിത്സിക്കാനായി പമ്ബ മുതല്‍ സന്നിധാനം വരെ ചികിത്സാ സഹായ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഇടത്താവളങ്ങളും അമ്ബലങ്ങളും കേന്ദ്രീകരിച്ച് അവബോധം നല്കി വരുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് തുടങ്ങിയ 6 ഭാഷകളായി തയ്യാറാക്കിയ എച്ച്1 എന്‍1നെപ്പറ്റിയുള്ള ലഘുലേഖകള്‍ തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്നുണ്ട്. പമ്ബ, സന്നിധാനം, നിലക്കല്‍, എല്ലാ ഇടത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ അനൗണ്‍സ്മെന്റിലൂടെയും സന്ദേശം നല്കുന്നു.
എച്ച്1 എന്‍1 ചികിത്സയ്ക്കുള്ള മരുന്നുകളുടെ ലഭ്യത എല്ലാ കേന്ദ്രങ്ങളിലും ഉറപ്പാക്കിയിട്ടുണ്ട്. എവിടെയെങ്കിലും മരുന്നുകളുടെ കുറവുണ്ടാകുന്ന മുറയ്ക്ക് ഡി.എം.ഒ അത് റിപ്പോര്‍ട്ട് ചെയ്ത് കെ.എം.എല്‍.സി.എല്‍ വഴി ലഭ്യമാക്കും. കൂടാതെ സ്വകാര്യ ആശുപത്രികളിലും മെഡിക്കല്‍ സ്റ്റോറുകളിലും മരുന്നുകള്‍ സ്റ്റോക്ക് ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എച്ച്1 എന്‍1 ചികിത്സയ്ക്കായി ആരോഗ്യ വകുപ്പ് പുറത്തിറക്കിയ എ.ബി.സി ഗൈഡ് ലൈന്‍ കൃത്യമായി പാലിക്കാന്‍ ഡോക്ടര്‍മാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
എവിടെയെങ്കിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അക്കാര്യം ജില്ലാ മെഡിക്കല്‍ ഓഫീസറെ അറിയിക്കാനും അത് സ്റ്റേറ്റ് സര്‍വയലന്‍സ് യൂണിറ്റിനെ അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടൊപ്പം ഓരോ സ്ഥലത്തും കൈക്കൊണ്ട പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക