ദില്ലി: വിവാദമായ കമ്പ്യൂട്ടർ നിരീക്ഷണത്തിനുള്ള ഉത്തരവിന് പിന്നലെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഉള്ളടക്കം നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള കരട് ചട്ടത്തിന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്കി. സാമൂഹ്യമാധ്യമങ്ങളിലെ സന്ദേശങ്ങള്‍ അയക്കുന്നവര്ക്കിടയില് മാത്രമായി പരിമിതപ്പെടുത്തുന്ന എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം ഒഴിവാക്കണമെന്നും കരടില്‍ പറയുന്നു.
ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയുള്ള അഭിപ്രായ സ്വാതന്ത്രത്തിന് നിയന്ത്രണം കൊണ്ടുവരാന്‍ വഴിയൊരുക്കുന്നതാണ് ഐടി നിയമത്തില്‍ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഭേദഗതികള്‍. കമ്പ്യൂട്ടർ നിരീക്ഷണത്തിനുള്ള ഉത്തരവിന് പിന്നാലെയാണ് സാമൂഹ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവയിലെ അഭിപ്രായ സ്വാതന്ത്രത്തിലേക്കുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റ ശ്രമം.
നിയമവിരുദ്ധമെന്ന് സര്‍ക്കാരിന് തോന്നുന്ന സമൂഹമാധ്യമങ്ങളിളുടെ അടക്കം ഉള്ളടക്കം നിയന്ത്രിക്കാനെന്ന പേരിലാണ് ഓണ്‍ലൈന്‍ നിയന്ത്രണത്തിനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നത്. നിയമവിരുദ്ധമെന്ന് തോന്നുന്ന ഉള്ളടക്കം കണ്ടെത്താന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ സാങ്കേതിക സൗകര്യം ഒരുക്കണമെന്നാണ് കരട് ചട്ടത്തിലെ പ്രധാനമായും നിര്‍ദേശം.
ഇതോടൊപ്പം സന്ദേശങ്ങള്‍ക്ക് രഹസ്യ സ്വഭാവം ലഭിക്കാന്‍ സഹായകരമാകുകയും വാട്സ് ആപ്പ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതുമായ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഒഴിവാക്കണം എന്നും ചട്ടത്തില്‍ നിര്‍ദേശമുണ്ട്. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഒഴിവാക്കപ്പെടുന്നതോടെ എല്ലാ സന്ദേശങ്ങളുടെയും പ്രഭവകേന്ദ്രം ഉടന്‍ അറിയാനാകും.
സര്‍ക്കാരിന് ആവശ്യമെങ്കില്‍ സമൂഹമാധ്യമങ്ങള്‍ 72 മണിക്കൂറിനകം വിവരങ്ങള്‍ ലഭ്യമാക്കണം എന്നും കരടില്‍ പറയുന്നു. കരട് ചട്ടങ്ങളിലെ നിര്‍ദേശങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക ക്രമീകരണം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ജനുവരി 7നകം ഗൂഗിള്‍, വാട്സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവ മറുപടി നല്‍കണം.
കമ്പ്യൂട്ടർ നിരീക്ഷണത്തിനു പിന്നാലെ ഓണ്‍ലൈന്‍ നിയന്ത്രണം ലക്ഷ്യമാക്കിയുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കവും വരും ദിവസങ്ങളില്‍ കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴി തുറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക