കോൺഗ്രസ്സ് അധ്യക്ഷനായി ചുമതലയേറ്റ് ഒരു വർഷം തികയുമ്പോൾ തന്നെ ബിജെപി യുടെ നെഞ്ചിടിപ്പ് കൂട്ടുന്ന തരത്തിലുള്ള പ്രകടനമാണ് രാഹുൽ ഗാന്ധി കാഴ്ചവയ്ക്കുന്നത്. 2018 ലെ റിപ്പബ്ലിക്ക് ദിന പരേഡ് കാണാനെത്തിയ രാഹുൽ ഗാന്ധിക്ക് ഭരണപക്ഷ പാർട്ടിയുടെ അധ്യക്ഷനായിരുന്നിട്ട് പോലും സർക്കാർ നൽകിയ സ്ഥാനം ആറാം നിരയിലെ സീറ്റായിരുന്നു. അന്ന് പരാതിയൊന്നും പറയാതെ ചടങ്ങ് കണ്ട് പോയ രാഹുൽ പക്ഷെ ഇത്തവണ പരേഡ് കണ്ടത് മുൻനിരയിലെ സീറ്റിലിരുന്ന്. ദേശീയ രാഷ്ട്രീയത്തിൽ രാഹുൽ ഗാന്ധിയുടെ ഉയർച്ചയെ ബിജെപിയും അംഗീകരിച്ചു തുടങ്ങിയെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.
ഒന്നാം നിരയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് സമീപിരുന്നായിരുന്നു രാഹുൽ ഇത്തവണ ചടങ്ങ് വീക്ഷിച്ചത്. മൂന്ന് സീറ്റുകൾക്കപ്പുറം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ഉണ്ടായിരുന്നു.രാഹുൽ ഗാന്ധിയെ ആറാം നിരയിലേക്ക് പിന്തള്ളിയ ബിജെപിക്ക് മറുപടി അവസരം ലഭിച്ചിട്ടും തികഞ്ഞ രാഷ്ട്രീയ മര്യാദകൾ പാലിച്ച് മധുര പ്രതികാരം ചെയ്യുകയായിരുന്നു കോൺഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം നേടിയ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ സത്യപ്രതിജ്ഞാ ചടങ്ങുകളിൽ സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിമാർ അടക്കമുള്ള ബിജെപി നേതാക്കൾക്ക് മികച്ച സ്വീകരണമാണ് കോൺഗ്രസ് നൽകിയത്. രാജസ്ഥാനിലെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ വസുന്ധര രാജെ സിന്ധെയ്ക്ക് മുമ്പിൽ കൈകൂപ്പി നിൽക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക