പനാജി: അധികാരം നിലനിര്‍ത്താന്‍ വീണ്ടും ഗോവയില്‍ രാഷ്ട്രീയനാടകങ്ങള്‍ അരങ്ങേറുന്നു. പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാരെയാണ് രഹസ്യനീക്കത്തിലൂടെ സ്വന്തം പാളയത്തിലെത്തിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനൊപ്പം ബിജെപിക്ക് ഏറ്റവും വലിയ ഒറ്റകക്ഷിയാകാനുള്ള ശ്രമമാണിത്. എംജിപിയുടെ രണ്ട് എംഎല്‍എമാരായ അജ്ഗോന്കര്, ദീപക് പവസ്കര്‍ എന്നിവരാണ് ബിജെപിയില്‍ അംഗങ്ങളായത്. മൂന്ന് എംഎല്‍എമാരില്‍ രണ്ടുപേര്‍ ബിജെപിയിലെത്തിയതോടെ ബിജെപിയുടെ അംഗസംഖ്യ ഉയര്‍ന്നു.
കോണ്‍ഗ്രസായിരുന്നു ഇതുവരെ ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാല്‍ എംഎല്‍എമാര്‍ ബിജെപിയിലെത്തിയതോടെ നാല്പതംഗ അസംബ്ലിയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും 14 അംഗങ്ങള്‍ വീതമായി. ഇന്ന് പുലര്‍ച്ചയോടെയാണ് നിയമസഭാ സ്പീക്കറെ കണ്ട് ബിജെപിയില്‍ ചേരുകയാണെന്ന് കാണിച്ചുള്ള കത്ത് എംഎല്‍മാര്‍ കൈമാറിയത്.
മനോഹര്‍ പരീക്കറുടെ മരണശേഷം പ്രമോദ് സാവന്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച മന്ത്രിസഭയില്‍ വലിയ ബഹളങ്ങള്ക്കുശേഷമാണ് സുദിന് ധവലികര്‍ ഉപമുഖ്യമന്ത്രിയായത്. എംജിപിയുടെ മൂന്നാമത്തെ എംഎല്‍എയാണ് ധവലികര്‍. അദ്ദേഹം എംജിപിയില്‍ തന്നെ തുടരുമെന്നാണ് വിവരം. അഭിപ്രായഭിന്നതയാണ് എംഎല്‍എമാരുടെ കൂറുമാറ്റത്തിനു പിന്നില്‍. ധവലികറിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി ദീപക് പവസ്കറിനെ തല്‍സ്ഥാനത്തേക്ക് നിര്‍ദേശിക്കുമെന്നാണ് സൂചന. ധവലികര്‍ ഇന്ന് ഉച്ചക്ക് പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റി വിളിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെ ക്ഷണിക്കണമെന്ന കോണ്‍ഗ്രസിന്റെ നിരന്തരമായ ആവശ്യത്തിനിടയിലാണ് ബിജെപിയുടെ അസാധാരണ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക