വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ സരിതാ എസ്. നായര്‍ പത്രിക സമര്‍പ്പിച്ചു. വയനാട് ജില്ലാ കളക്ടര്‍ എ.ആര് അജയ്കുമാറിന് മുമ്പാകെയാണ് സരിതാ എസ്.നായര്‍ പത്രിക നല്‍കിയത്. ഹൈബി ഈഡനെതിരെ എറണാകുളത്ത് നിന്നു മത്സരിക്കാനും സരിതാ നായര്‍ പത്രിക നല്‍കിയിരുന്നു. എല്ലാ തെരഞ്ഞെടുപ്പ് കാലത്തും തട്ടിപ്പുകാരി എന്നു വിളിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ അധിക്ഷേപിക്കാറുണ്ട്. ഇതിനെ ചോദ്യം ചെയ്യുക എന്ന ഉദ്ദേശം മുന്‍നിര്‍ത്തിയാണ് താന്‍ മത്സരിക്കുന്നത്. അല്ലാതെ ജയിച്ച് എംപിയായി പാര്‍ലമെന്റില്‍ പോയി ഇരിക്കാനുള്ള ആഗ്രഹം കൊണ്ടല്ലെന്നും സരിതാ നായര്‍ പറഞ്ഞു.
വയനാട്ടില്‍ മത്സരിക്കാനുള്ള കാരണം സോളാര്‍ തട്ടിപ്പില്‍ പാര്‍ട്ടി നടപടിയെടുക്കാത്തതിലുള്ള പ്രതിഷേധമാണ്. തന്റെ പരാതികളോടൊന്നും രാഹുല്‍ ഗാന്ധി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും സരിത കുറ്റപ്പെടുത്തി.
പത്രികയോടൊപ്പം നല്കിയ സത്യവാങ്മൂലത്തില്‍ സരിതാ എസ്.നായര്‍ക്കും കുടുംബത്തിനും 40.20 ലക്ഷം രൂപയുടെ ആസ്തിയാണുള്ളത്. ക്രിമിനല്‍ കേസുകളും ചെക്ക് കേസുകളും ഉള്‍പ്പെടെ 32 കേസുകളുടെ വിവരങ്ങളും സരിതാ സമര്‍പ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക