യേശു ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓർമ്മ പുതുക്കി ക്രൈസ്തവ സമൂഹം ഇന്ന് ഓശാന പെരുന്നാൾ ആഘോഷിച്ചു.
കര്‍ത്താവിന്റെ കഷ്ടാനുഭവത്തിനു മുന്നോടിയായി താന്‍ ജറുസലെമിലേക്ക് എഴുന്നള്ളിയതിന്റെ ഓര്‍മ്മകളുമായാണ് ഓശാന പെരുന്നാള്‍ ആചരിക്കുന്നത്. തന്നെത്താന്‍ താഴ്ത്തി കഴുതപ്പുറത്തേറി എഴുന്നള്ളിയ ദൈവപുത്രനെ ഒലിവിന് കൊമ്പുകളും, പുഷ്പങ്ങളും, ഈന്തപ്പനയോലകളും, ഹോശാന സ്തുതികളുമായി യെരുശലേം നഗരം സ്വീകരിച്ചു. ഈ ഓര്‍മകളെ ആണ് ലോകമെമ്പാടും ഉള്ള ക്രൈസ്തവര്‍ ഓശാന ആയി ആചരിക്കുന്നത്.ഹെബ്രായ ഭാഷയില്‍ ഓശാന എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ‘രക്ഷ അടുത്തിരിക്കുന്നു’, ‘ ഇപ്പോള്‍ ഞാന്‍ രക്ഷ നേടും’ എന്നൊക്കെയാണ്.
ഓശാന പെരുന്നാളിനോട് അനുബന്ധിച്ച് വിശ്വാസികള്‍ ദേവാലയങ്ങളില്‍ കുരുത്തോലയുമായി പ്രദക്ഷിണം നടത്തുന്നു. ദൈവപുത്രന്റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തെ അനുസ്മരിക്കുന്നതാണിത്. ഓശാന ഞായറോടു കൂടി എല്ലാ ഓര്‍ത്തോഡോക്സ് വിശ്വാസികള്‍ക്കും വിശുദ്ധവാരം ആരംഭിക്കുകയാണ്. ഇനിയുള്ള ഒരു ആഴ്ച തീവ്ര നോമ്പിന്റെയും, പീഡാസഹന ഓര്‍മ്മ ആചരണത്തിന്റെയും ദിവസങ്ങളാണ്. കഷ്ടാനുഭവ ആഴ്ചയുടെ ഒരുക്കത്തിനായി എല്ലാ വിശ്വാസികളും കുമ്പസാരിക്കുകയും കുര്‍ബാന കൈക്കൊള്ളുകയും ചെയ്യണം എന്ന സഭയുടെ കല്പനയാണ്.
കൊച്ചിയിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ കാർമ്മികത്വത്തിലാണ് ഓശാന ചടങ്ങുകൾ നടന്നത്. തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്രീഡലിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ; എം സൂസപാക്യം ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക